തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദൻ വോട്ടു രേഖപ്പെടുത്തുന്നത് അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന ജി.സുധാകരൻ എത്തി നോക്കിയതു സംബന്ധിച്ച് പൊലീസ് വി.എസ്.അച്യുതാനന്ദന്റെ മൊഴിയെടുത്തു.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സുധാകരൻ എത്തിനോക്കുന്ന ചിത്രവും വാർത്തയും വിവാദങ്ങൾക്കു വഴി വച്ചിരുന്നു. അതേസമയം താൻ വോട്ടു രേഖപ്പെടുത്തുന്നത് മറ്റാരെങ്കിലും നോക്കിയതായി തനിക്കറിവില്ലെന്നാണ് വി.എസ് മൊഴി കൊടുത്തത്. വി.എസിനെക്കൂടാതെ, വി.എസിന്റെ മകന്റെയും, മകളുടെയും മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആലപ്പുഴ ഡി.വൈ.എസ്.പി എം.ഇ.ഷാജഹാന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്ന കേസ്, വോട്ടിംഗിൽ ക്രമരഹിതമായി ഇടപെടുക, നിർബന്ധിച്ച് വോട്ടു ചെയ്യിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സുധാകരന്റെ എത്തിനോട്ടം വിവാദമായതിനേത്തുടർന്ന് ഇതിനെതിരേ യു.ഡി.എഫും എൻ.ഡിഎയും തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേസമയം തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നു കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ഇ.കെ മാജിക്കെതിരേ ജി.സുധാകരനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണർക്കു പരാതി നൽകിയിട്ടുണ്ട്.