ന്യൂഡൽഹി: ഗോവയിൽ നടക്കാൻ പോകുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഭാരതവും റഷ്യയും 5 ബില്യൺ ഡോളറിന്റെ മിസൈൽ വേധ മിസൈൽ ഇടപാടിൽ ഒപ്പു വയ്‌ക്കും. എസ്-400 ട്രയംഫ് വിഭാഗത്തിൽ പെട്ട അഞ്ച് മിസൈലുകൾ വാങ്ങുന്നതിനാകും ശനിയാഴ്ച ഇരു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പു വയ്‌ക്കുക.
ശനിയാഴ്ച ഗോവയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി പ്രത്യേക കൂടിക്കാഴ്‌ച്ച നടത്തുന്ന അവസരത്തിലാകും പുതിയ ഉടമ്പടിയിൽ ധാരണയാവുകയെന്ന് പുടിന്റെ സെക്രട്ടറി യുറി യുഷ്കോവ് അറിയിച്ചു.
ഡിസംബറോടെ എസ്-400 മിസൈലുകൾ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഭാരതത്തിന്റെ സുപ്രധാന മേഖലകൾക്ക് സംരക്ഷണകവചമൊരുക്കാൻ ഈ മിസൈലുകൾ പര്യാപ്തമാണ്. പാകിസ്ഥാനിൽ നിന്നോ ചൈനയിൽ നിന്നോ ആണവായുധമടക്കമുള്ള മിസൈൽ ആക്രമണം ഉണ്ടായാൽ, മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കുവാൻ ഈ മിസൈലുകൾക്ക് കരുത്തുണ്ട്. ഭാരതത്തിന്റെ അണുശക്തിനിലയങ്ങളടക്കമുള്ള തന്ത്രപ്രധാനമേഖലകൾ സംരക്ഷിക്കുന്നതിനാവും ഇതുപയോഗിക്കുക. മദ്ധ്യദൂര, ദീർഘദൂര ശ്രേണിയിലുള്ളതാണ് ഈ മിസൈൽ വേധ മിസൈലുകൾ.
ലോകത്തിലെ അത്യന്താധുനിക ഉപരിതല മിസൈൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ചതാണ് റഷ്യയുടെ എസ്-400. ശത്രുരാജ്യത്തു നിന്നും കടന്നെത്തിയേക്കാവുന്ന മിസൈൽ, എയർക്രാഫ്റ്റ് പോർമുനകളെ 400 കിലോമീറ്റർ ദൂരപരിധിയിൽ പ്രതിരോധിക്കുവാൻ ഈ മിസൈൽ വേധ മിസൈലുകൾക്കു കഴിയും. സാധാരണ റഡാർ സിസ്റ്റങ്ങളുടെ കണ്ണിൽ പെടാത്ത വളരെ ചെറിയ പോർമുനകളേപ്പോലും കണ്ടെത്തി നശിപ്പിക്കാൻ പോന്നതാണ് എസ്-400കളിൽ ഉപയോഗിച്ചിട്ടുള്ള അതിസൂക്ഷ്മസാങ്കേതിക ദൃഷ്ടികൾ.