ന്യൂഡൽഹി : മുത്തലാഖ് മുസ്ളിം സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജമ അത്തെ ഇസ്ളാമി രംഗത്ത് . മതപരമായ വിഷയങ്ങളിൽ സർക്കാരിന് ഇടപെടാൻ അവകാശമില്ലെന്ന് ജമ അത്തെ ഇസ്ളാമി ചീഫ് ജലാലുദ്ദീൻ ഉമരി വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമം വിപരീത ഫലം ഉണ്ടാക്കുമെന്നും ഉമരി മുന്നറിയിപ്പ് നൽകി.
മുത്തലാഖിനെതിരെ മുസ്ളിം സ്ത്രീകൾ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന് വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കേണ്ടി വന്നത് . മുസ്ളിം സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് മുത്തലാഖെന്നും ഇത് മതത്തിൽ അന്ത്യന്താപേക്ഷിതമാണെന്ന് കരുതുന്നില്ലെന്നുമായിരുന്നു സർക്കാർ നിലപാട് . ഇതിനനുകൂലമായി വിവിധ മേഖലകളിൽ പെട്ട നിരവധി മുസ്ളിം സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
വിവാഹ മോചനവും ബഹുഭാര്യാത്വവും മതത്തിന്റെ ഭാഗമായാണ് മുസ്ളിങ്ങൾ കണക്കാക്കുന്നതെന്നും ഇക്കാര്യത്തിൽ ശരിയത്ത് നിയമം പിന്തുടരുക എന്നതാണ് മുസ്ളിമിന്റെ കർത്തവ്യമെന്നും ഉമരി വ്യക്തമാക്കി. ഇതിനെ ബഹുമാനിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.