കൊച്ചി: സംസ്ഥാന മന്ത്രിസഭാതീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഉത്തരവാക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ ജനം ടി.വിക്ക് ലഭിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന ന്യായീകരണം ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നതായിരുന്നു. 14 മാസം മുമ്പ് എടുത്ത തീരുമാനങ്ങളുടെ പോലും ജി.ഒ ഇറങ്ങിയിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
മന്ത്രിസഭാതീരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയ ശേഷം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാൽ മതിയെന്നായിരുന്നു പിണറായി സര്‍ക്കാരിന്റെ നിലപാട്. മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഉത്തരവാക്കുമെന്നും അതോടെ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ 14 മാസം മുമ്പ് കൈക്കൊണ്ട മന്ത്രിസഭാ തീരുമാനം പോലും ഇതുവരെ ഉത്തരവായിട്ടില്ലന്ന് വ്യക്തമാക്കുന്നതാണ് ആലുവാ സ്വദേശി ഷാനവാസ് നല്‍കിയ വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു നല്‍കിയ മറുപടി.
മന്ത്രിസഭാതീരുമാനത്തിന്റെ വിശദാംശമറിയണമെങ്കില്‍ മന്ത്രിസഭ തീരുമാനം കൈക്കൊണ്ട തീയതിയോ ജി.ഒ നമ്പരോ നല്‍കേണ്ടി വരുമെന്നും വിവരാവകാശപ്രകാരം നല്‍കിയ മറുപടി പറയുന്നു.
അതേസമയം ചീഫ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത് മന്ത്രിസഭാ തീരുമാനം വിവരാവകാശ പ്രകാരം നല്‍കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്നും തങ്ങളെ ഒഴിവാക്കണമെന്നാണ്. ഇതും മന്ത്രിസഭാതീരുമാനം മറച്ചു വയ്‌ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.