ദേശീയത എന്ന സങ്കൽപ്പത്തിന് ഭാവനയുടെ ചിറകുകൾ നൽകിയ കവി , ചിന്തോദ്ദീപകമായ രചനാവൈഭവം കൊണ്ട് ആധുനിക കേരളത്തെ മാർക്സിൽ നിന്നും മഹർഷിയിലേക്കെത്തിച്ച മഹാമനീഷി, ദർശനം സംവാദങ്ങളിൽ എതിരാളികളെ അതിശയിപ്പിച്ച പണ്ഡിതൻ. എല്ലാറ്റിനുമുപരി ദേവദുർല്ലഭമായ ആർ.എസ്.എസ് പ്രചാരകന്റെ ആദർശ ജീവിതം… പി പരമേശ്വർജിയുടെ വിശേഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല
1926 ൽ ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ ജനനം. ചേർത്തല ഹൈസ്കൂളിൽ വച്ച് അനശ്വര കവി വയലാർ രാമവർമ്മയെ കവിതാരചനയിൽ പിന്നിലാക്കിയ കാവ്യപാടവം പിന്നീട് യജ്ഞപ്രസാദത്തിലൂടെ മലയാളമറിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ ഓണേഴ്സിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും .
സ്വാമി ആഗമാനന്ദനിലൂടെ രാമകൃഷ്ണമിഷനിൽ, എം പി മന്മഥനിലൂടെ ആർ.എസ്.എസിലേക്ക്… ഗുരുജി ഗോൾവൽക്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രചാരകനായി. പിന്നീട് ദേശീയതയുടെ മാദ്ധ്യമാവിഷ്കാരമായ കേസരിയുടെ പത്രാധിപരായി. ജനസംഘത്തിന്റെ ദേശീയ ഉപാദ്ധ്യക്ഷനായിരിക്കെ അടിയന്തിരാവസ്ഥയിൽ തടവ് ശിക്ഷ അനുഭവിച്ചു. പിന്നീട് കക്ഷിരാഷ്‌ട്രീയത്തിൽ നിന്നും വിചാര മേഖലയിലേക്ക്.
ഡൽഹി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം 1980 ൽ പ്രവർത്തന മേഖല കേരളത്തിലേക്ക് മാറ്റി. അനൈക്യത്തിന്റെ വിഴുപ്പ് ഭാണ്ഡം വലിച്ചെറിയാൻ വിശാലഹിന്ദു സമ്മേളനവും രാമായണമാസാചരണവും നടത്താൻ പ്രചോദനം നൽകി.
മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ തന്നെ സൃഷ്ടിച്ചു.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനായ പരമേശ്വർജിക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. വരട്ടുവാദങ്ങളിൽ നിന്ന് സ്വതന്ത്രമായ ഭൗതിക സഞ്ചാരമേഖല സ്വായത്തമാക്കിയ ജ്ഞാന സൂര്യന് ജനം ടിവിയുടെ പിറന്നാൾ ആശംസകൾ.