ഹൊഷിയാർപൂർ: ജലന്ധർ-പഠാൻകോട്ട് റെയിൽ പാതയിൽ ബാറ്ററി കണ്ടെത്തിയത് സുരക്ഷാജീവനക്കാർക്കിടയിൽ ആശങ്ക പരത്തി. ഇതേത്തുടർന്ന് പാതയിൽ 20 മിനുട്ട് ഗതാഗതം സ്തംഭിച്ചു. ഹൊഷിയാർപൂരിനു സമീപം മുകെരിയൻ എന്ന സ്ഥലത്താണ് ഇന്നു രാവിലെ 10.30ഓടെ റെയിൽ പാളത്തിൽ ബാറ്ററി കണ്ടെത്തിയത്.
വയറുകളോ, മറ്റ് അനുബന്ധഘടകങ്ങളോ ഒന്നുമില്ലാതെ ഒരു ബാറ്ററി മാത്രമാണ് കാണപ്പെട്ടതെന്നും, എന്നാൽ പരിശോധന നടത്തിയിരുന്ന റെയിൽവേ പൊലീസിന് ഇതു സംശയമുണ്ടാക്കിയതായും ഹൊഷിയാർപൂർ പൊലീസ് ഡി.എസ്.പി ഭൂപീന്ദർ സിങ്ങ് പറഞ്ഞു. സൈനികോദ്യോഗസ്ഥരെത്തി ബാറ്ററി കൂടുതൽ പരിശോധനകൾക്കു വിധേയമാക്കിയതായും പൊലീസ് അറിയിച്ചു.
സർജിക്കൽ സ്ട്രൈക്കിനേത്തുടർന്ന് ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ അതീവജാഗ്രതയാണ് പുലർത്തുന്നത്.