ന്യൂഡൽഹി: ഭാരതം പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക് സംബന്ധിച്ച കൂടുതൽ രേഖകൾ പുറത്ത്. ഇന്ത്യൻ ആർമി നടത്തിയ അവലോകനത്തിന്റേയും, പാകിസ്ഥാൻ ആർമിയുടെയും, മറ്റു വിവിധ കേന്ദ്രങ്ങളുടെയും പക്കൽ നിന്നും ചോർന്നു കിട്ടിയ വയർലെസ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് സർജിക്കൽ സ്ട്രൈക്ക് ഭീകരതാവളങ്ങളിലുണ്ടാക്കിയ ആഘാതത്തിന്റെ കൂടുതൽ വ്യക്തമായ ചിത്രം പുറത്തു വന്നത്.
ആക്രമണത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായത് പാകിസ്ഥാൻ തീവ്രവാദി സംഘടനയായ ലഷ്കർ ഈ ത്വായിബയ്‌ക്കാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം ഇരുപതോളം ലഷ്കർ തീവ്രവാദികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കേൽ എന്നറിയപ്പെടുന്ന കാലി, ഡുഡ്നിയൽ എന്നീ പ്രദേശങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളിൽ, സൈന്യത്തിന്റെ തിരഞ്ഞെടുത്ത അഞ്ചു സംഘങ്ങളാണ് ആക്രമണം നടത്തിയത്. തികച്ചും ആസൂത്രിതമായ ആക്രമണത്തിൽ ഭീകരവാദികൾ പ്രാണരക്ഷാർത്ഥം ചിതറിയോടിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണരേഖയിൽ നിന്നും 700 മീറ്റർ മാറി പാകിസ്ഥാൻ സൈന്യത്തിന്റെ സംരക്ഷണയിലായിരുന്നു ഭീകരവാദ ക്യാമ്പുകൾ. ലോഞ്ചിംഗ് പാഡുകൾ എന്നറിയപ്പെടുന്ന ഇവിടെ നിന്നാണ് തീവ്രവാദികൾ ഭാരതത്തിലേയ്‌ക്കു നുഴഞ്ഞു കയറിക്കൊണ്ടിരുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പട്ടാളം ഭാരതത്തിനു നേരേ വെടിയുതിർക്കുന്ന അവസരത്തിൽ, ആ മറ പറ്റിയാണ് ഭീകരവാദികൾ കശ്മീരിലേയ്‌ക്ക് നുഴഞ്ഞു കയറിക്കൊണ്ടിരുന്നത്. വടക്കൻ കശ്മീരിലെ കുപ്‌വാര, പൂഞ്ച് എന്ന സ്ഥലങ്ങളുടെ എതിർവശത്തായാണ് ഈ ലോഞ്ചിംഗ് പാഡുകൾ സ്ഥിതി ചെയ്തിരുന്നത്.
തികച്ചും അപ്രതീക്ഷിതമായിരുന്നു ആക്രമണമെന്നും, നിയന്ത്രണരേഖ മറികടന്ന് ഭാരതസൈന്യം ആക്രമിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാൽ പെട്ടെന്നുണ്ടായ ആക്രമണം ഭീകര ക്യാമ്പുകളിൽ ഞെട്ടലുണ്ടാക്കിയതായും വിവിധ വയർലെസ് സന്ദേശങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
ആക്രമണത്തിനു ശേഷമുള്ള സ്ഥിതിഗതികൾ ഇന്ത്യൻ സൈന്യം അതീവജാഗ്രതയോടെ നിരീക്ഷിച്ചു വരികയായിരുന്നു. റേഡിയോ സന്ദേശങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ ഇതിനായി സൈന്യം ശേഖരിച്ചു.
സർജിക്കൽ സ്ട്രൈക്കിനു ശേഷം നിരവധി പാകിസ്ഥാൻ സൈനികവാഹനങ്ങൾ സ്ഥലത്തു വന്നു പോയതായും, നീലം താഴ്‌വരയിൽ കൂട്ട ശവസംസ്കാരങ്ങൾ നടന്നതായും റേഡിയോ സന്ദേശങ്ങളിൽ നിന്നും സൈന്യത്തിനു വ്യക്തമായിട്ടുണ്ട്. നേരത്തേ, സംഭവസ്ഥലത്തു നിന്നും നിരവധി മൃതശരീരങ്ങൾ ട്രക്കുകളിൽ കയറ്റിക്കൊണ്ടു പോകുന്നതു കണ്ടതായി പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു.
പൂഞ്ചിന് എതിർവശത്തായുള്ള ബൽനോയി ലോഞ്ചിംഗ് പാഡിലും സമാനമായ രീതിയിൽ നാശനഷ്ടങ്ങളുണ്ടായതായും റേഡിയോ സന്ദേശത്തിലുണ്ട്. പാകിസ്ഥാൻ സൈന്യത്തിലെ 8 നോർത്തേൺ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ രണ്ടു സൈനികരും ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടതായും റേഡിയോ സന്ദേശങ്ങൾ സ്ഥിരീകരണം നൽകുന്നു. ഇത് നേരത്തേ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും സ്ഥിരീകരിച്ചതാണ്.
ഭാരതത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം നിരവധി തീവ്രവാദികൾ കശ്മീരിലേയ്‌ക്കു നുഴഞ്ഞു കയറുന്നതിനായി ഈ ലോഞ്ചിംഗ് പാഡുകളിൽ തക്കം പാർത്തു കഴിയുകയായിരുന്നു. ഉറി ആക്രമണത്തിനു ശേഷം അവസരം നോക്കിയിരുന്ന സൈന്യം, പരമാവധി തീവ്രവാദികളെ ഒരുമിച്ചു കിട്ടിയ തക്കം നോക്കിയാണ് ആക്രമണം അഴിച്ചു വിട്ടത്.
അതേസമയം സർജിക്കൽ സ്ട്രൈക്ക് നടന്നുവെന്ന വസ്തുത പാകിസ്ഥാൻ നിഷേധിക്കുകയാണുണ്ടായത്. തങ്ങളുടെ രണ്ടു സൈനികർ കൊല്ലപ്പെട്ടു എന്നു മാത്രമാണ് പാകിസ്ഥാൻ ഇതുവരെ സമ്മതിച്ചിട്ടുള്ളത്.