ദന്തേവാഡ : കമ്യൂണിസ്റ്റ് ഭീകരവാദം തഴച്ചു വളർന്ന ബസ്തറിൽ നിന്നും സി ആർ പി എഫിന്റെ പുതിയ ബറ്റാലിയൻ ഒരുങ്ങുന്നു . ഗോത്രവിഭാഗത്തിൽ പെട്ടവർ മാത്രം ഉൾപ്പെടുന്ന പ്രത്യേക ബറ്റാലിയന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു . അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിനു മുൻപുള്ള പരിശീലന ക്യാമ്പ് ബസ്തറിലെ നാലു ജില്ലകളിലായി പുരോഗമിക്കുകയാണ്.
ബറ്റാലിയനിൽ മൂന്നിലൊന്ന് വനിതകളായിരിക്കും. ബസ്തറിലെ ഗോത്രജനതയുടെ ശാരീരിക സ്വഭാവം പരിഗണിച്ച് സേനയിലേക്കുള്ള ശാരീരിക യോഗ്യതയിൽ ഇളവുകൾ വരുത്തിയിരുന്നു. ഇത് പ്രകാരം അപേക്ഷകനു വേണ്ട കുറഞ്ഞ നീളം 155.5 സെന്റിമീറ്ററാണ്. നെഞ്ചളവിലും കുറവ് വരുത്തി .73.5 സെന്റീമീറ്റർ .
ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരതയെ പ്രതിരോധിക്കാൻ സുരക്ഷ സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭൂപ്രകൃതിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് .ഇതാണ് ബസ്തറിൽ നിന്ന് തന്നെയുള്ള ഗോത്രവിഭാഗത്തിൽ പെട്ടവരെ തെരഞ്ഞെടുത്ത് പ്രത്യേക ബറ്റാലിയൻ രൂപീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ . ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെ സി ആർ പി എഫ് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
കമ്യൂണിസ്റ്റ് ഭീകരതയുടെ ഇരകളുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണ് അപേക്ഷകരിൽ ഭൂരിഭാഗവും . പരിശീലനം സൗജന്യമാണ് . ഭക്ഷണവും താമസവും വസ്ത്രങ്ങളും പഠിക്കാനുള്ള പുസ്തകങ്ങളും നൽകിയിട്ടുണ്ട് . ശാരീരിക യോഗ്യത തെളിയിക്കുന്ന പരീക്ഷയ്ക്കൊപ്പം എഴുത്ത് പരീക്ഷയും നടത്തിയാണ് ബറ്റാലിയനിലേക്കുള്ള തെരഞ്ഞെടുപ്പ്.