ബസ്മാത: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സോണൽ കമാൻഡറടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ജാർഖണ്ഡ് പൊലീസ് അറിയിച്ചു. മസലിയ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ബസ്മാത ഗ്രാമത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്നും സ്ഫോടനത്തിനുപയോഗിക്കുന്ന ഡിറ്റൊണേറ്ററുകളും, ട്രാൻസിസ്റ്ററുകളും, 35,000 രൂപയും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
മാവോയിസ്റ്റിന്റെ സോണൽ കമാന്ററായ കാഞ്ചൻ ദാ എന്ന അവാധ് കിഷോറാണ് അറസ്റ്റിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ തലയ്ക്ക് സർക്കാർ 10 ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. ഇയാളുടെ സഹായികളായ ഗോപാൽ റായി, ഒകിൽ മർമൂർ എന്നിവരും പൊലീസ് പിടിയിലായി.
അറസ്റ്റിലായ കാഞ്ചൻ നിരവധി ആക്രമണക്കേസുകളിൽ പ്രതിയാണ്. 1980കളിൽ ഹോം ഗാർഡ്സിൽ സേവനമനുഷ്ഠിച്ചിരുന്ന കാഞ്ചൻ 1997ൽ പിതാവിന്റെ മരണത്തിനു ശേഷം നക്സൽ പ്രസ്ഥാനത്തിൽ ചേരുകയായിരുന്നു. മാവോയിസ്റ്റിന്റെ ദുംക, ഗോഡ്ഡ, ജംതാര, പാകൂർ തുടങ്ങിയ ജില്ലകളുടെ നേതൃത്വം വഹിച്ചു പോന്നിരുന്ന കാഞ്ചൻ, യുവാക്കളെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിലും ശ്രദ്ധിച്ചിരുന്നു.
ജില്ലാ പൊലീസ് സേനയും, ശസ്ത്രാര സീമാ ബൽ (എസ്.എസ്.ബി) യും ചേർന്നു നടത്തിയ സംയുക്ത നടപടിയിലൂടെയാണ് ഇവർ പിടിയിലാകുന്നത്.
പാകൂർ എസ്.പി അമർജീത് ബലിഹർ, ശികാരിപാര സ്റ്റേഷൻ ഹൗസ് ഓഫീസർ ഷംഷദ് അൻസാരി, ജമുനി ഗ്രാമത്തിലെ കത്തികുണ്ഡ് പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ, മറ്റൊരു സംഭവത്തിൽ ഒരു പൊലീസുകാരനടക്കം എട്ടു പോളിംഗ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരെ കൊലപ്പെടുത്തിയ കേസുകളിൽ കാഞ്ചൻ മുഖ്യ പ്രതിയാണ്.
പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളിലും മുഖ്യ പങ്കു വഹിച്ച ഇയാൾ സേനാംഗങ്ങളും, അല്ലാത്തവരുമായി നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇയാൾക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുള്ളതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.