ക്വറ്റ : പാകിസ്ഥാനുമായി ചേരുന്നുള്ള സാമ്പത്തിക ഇടനാഴിയുടെ മറവിൽ മേഖലയിൽ ഇടപെടുന്ന ചൈനയ്ക്കെതിരെ ബലൂചിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു. സ്വതന്ത്ര ബലൂചിസ്ഥാൻ സംഘടനയാണ് പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത് . പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
ബലൂചിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാൻ ചൈന ശ്രമിക്കുകയാണെന്നും പാകിസ്ഥാൻ സൈന്യത്തെ ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ട സഹായങ്ങൾ നൽകുന്നുവെന്നും പ്രക്ഷോഭകർ ആരോപിച്ചു . ബലൂചിസ്ഥാനിലെ യുദ്ധകുറ്റകൃത്യങ്ങൾ നിർത്തുക , ചൈന തകരട്ടെ , പാകിസ്ഥാൻ തകരട്ടെ , ബലൂച് വംശോന്മൂലനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് , സൈന്യത്തലവൻ റഹീൽ ഷെരീഫ് , ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗ് തുടങ്ങിയവരുടെ കോലങ്ങളും പ്രക്ഷോഭകർ കത്തിച്ചു. പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ്മ് ചൈന സ്വീകരിക്കുന്നതെന്നും ഇതിൽ നിന്ന് പിന്തിരിയണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു . ചൈന – പാക് സാമ്പത്തിക ഇടനാഴിയുടെ പേരിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.