കോഴിക്കോട്: നവരാത്രി ആഘോഷം വന്നെത്തിയതോടെ നാടെങ്ങും കരിമ്പു വിപണികൾ സജീവമായി. കോഴിക്കോട് പാളയം മാർക്കറ്റിലുൾപ്പെടെ വൻ തിരക്കാണ് വിപണിയിൽ അനുഭവപ്പെടുന്നത്.
നവരാത്രിയെന്നാൽ പൂജയ്ക്ക് കരിമ്പില്ലാതെ പറ്റില്ല. ലക്ഷ്മീദേവിയും, ലളിതാ ഭാവത്തിൽ ഭക്തജനങ്ങൾ ആരാധിക്കുന്ന ആദിപരാശക്തിയും കരിമ്പിൻ തണ്ട് കൈകളിലേന്തിയിരിക്കുന്നുവെന്നാണ് സങ്കൽപ്പം. ഇതാണ് നവരാത്രി പൂജയിൽ കരിമ്പിന് ഒഴിവാക്കാനാവാത്ത സ്ഥാനം നൽകിപ്പോരുന്നത്.
ആറുമാസത്തോളമുള്ള വ്യാപാരികളുടെ തയ്യാറെടുപ്പിന് ശേഷമാണ് നവരാത്രി ആഘോഷങ്ങളെ വരവേൽക്കുന്നതിന് കരിമ്പുവിപണികൾ സജീവമായത്. സേലത്തുനിന്നും തോട്ടം വിലയ്ക്കെടുത്തശേഷം എത്തിക്കുന്ന ലോഡ് കണക്കിന് കരിമ്പാണ് ഇവിടെ വിപണനം നടത്തുന്നത്. ഇരുപതു കരിമ്പിൻ തണ്ടുള്ള ഒരു കെട്ടിന് മുന്നൂറ് രൂപ മുതൽ നാനൂറ് രൂപവരെയാണ് വില. കോഴിക്കോട് പാളയം മാർക്കറ്റിലുൾപ്പെടെ കരിമ്പിൻ വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
അവൽ മലർ പൊരി കൽക്കണ്ടം ഉണക്ക മുന്തിരി തുടങ്ങിയ പൂജാസാധനങ്ങളും വിപണിയിൽ സജീവമാണ്. ധർമ്മപുരിയിൽ നിന്നെത്തിക്കുന്ന പൊരിയുൾപ്പെടെയുള്ള സാധനങ്ങളും നവരാത്രി നിവേദ്യത്തിന്റെ പ്രധാന ഘടകം തന്നെ.