ബാർമർ: ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ടു പോയി ആക്രമിക്കില്ലെന്നും അതേസമയം ഇങ്ങോട്ടു കടന്ന് ആക്രമിച്ചാൽ പ്രത്യാക്രമണത്തിന് യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. ഇന്ത്യാ-പാക് അതിർത്തിയിലെ സുരക്ഷാകേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസുധൈവകുടുംബകം എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണ് ഭാരതീയർ. അന്യരുടെ ഭൂമി സ്വന്തമാക്കാൻ നാം ആഗ്രഹിക്കില്ല. നമ്മളായി ആദ്യം ആക്രമിക്കുകയുമില്ല. എന്നാൽ ഉപദ്രവമുണ്ടാക്കിയാൽ ബുള്ളറ്റുകളുടെ എണ്ണം നോക്കിയാവില്ല പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ സൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി. കേടുപാടു സംഭവിച്ച അതിർത്തി വേലികൾ പുനഃസ്ഥാപിച്ച് സുരക്ഷ എത്രയും വേഗം ഉറപ്പാക്കുമെന്നും കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തിയിൽ നിരന്തരമായി വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ് പാകിസ്ഥാൻ. തുടർച്ചയായ വെടിവയ്പ്പ് നട്ത്തുന്നത് തീവ്രവാദികൾക്കു നുഴഞ്ഞു കയറാനുള്ള സൗകര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ്.