ന്യൂഡൽഹി : സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ച് വിമർശനം ഏറ്റുവാങ്ങി വശം കെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് . പ്രധാനമന്ത്രിയെ ചോരയുടെ ദല്ലാൾ എന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നടപടിക്കെതിരേയാണ് കെജരിവാൾ രംഗത്തെത്തിയത് . സൈനികർക്കും പ്രധാനമന്ത്രിക്കുമെതിരെ രാഹുൽ നടത്തിയ പരാമർശം അപലപനീയമാണെന്നും കെജരിവാൾ.
എല്ലാം മറന്ന് രാജ്യവും സൈന്യവും പ്രധാനമന്ത്രിക്കൊപ്പം നിൽക്കേണ്ട അവസരമാണിതെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണമെന്നും കെജരിവാൾ ആവശ്യപ്പെട്ടു. പാകിസ്ഥാനെ സർജിക്കൽ സ്ട്രൈക്കിലൂടെ പാഠം പഠിപ്പിച്ച പ്രധാനമന്ത്രി അവരുടെ അന്താരാഷ്ട്ര അജണ്ടകളെ തുറന്ന് കാണിക്കണമെന്നും കെജരിവാൾ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ പ്രതിച്ഛായ തകർക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് കണ്ട് തന്റെ രക്തം തിളയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സർജിക്കൽ സ്ട്രൈക്കിന്റെ തെളിവ് ചോദിച്ച അരവിന്ദ് കെജരിവാൾ പാക് മാദ്ധ്യമങ്ങൾക്കും തീവ്രവാദികൾക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു . ഇത് ഇന്ത്യയിൽ വൻ വിമർശനത്തിന് കാരണമായി . സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമർശനമാണ് കെജരിവാളിനെതിരെ ഉയർന്നത് . അതിനിടെ പാകിസ്ഥാൻ കെജരിവാളിനൊപ്പം എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെൻഡായി . ഇതോടെയാണ് നിലപാട് മാറ്റാൻ കെജരിവാൾ നിർബന്ധിതനായത്
ഉത്തർപ്രദേശിൽ നടന്ന യോഗത്തിലാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത് . സൈനികരുടെ രക്തം കൊണ്ട് ദല്ലാൾ പണി കളിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞത് . രാഷ്ട്രീയ ഭേദമെന്യേ വൻ വിമർശനമാണ് ഇതിനെത്തുടർന്ന് രാഹുൽ ഏറ്റു വാങ്ങിയത്.