തിരുവനന്തപുരം : ഐഎസ് കേരള ഘടകത്തിന് പ്രേരണയായത് സാക്കിർ നായിക്കിന്‍റെ പ്രഭാഷണങ്ങൾ. ഇസ്ലാമിക് പീസ് ഫൗണ്ടേഷന്‍റെ സ്വാധീനം എൻഐഎയോട് സമ്മതിച്ച് അറസ‍്‍റ്‍റിലായവർ. സംസ്ഥാനത്തേക്ക് ഒഴുകുന്ന ഹവാലയുടെ ഉറവിടം തീവ്രവാദ സംഘടനകളെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
ഐഎസിന്‍റെ കേരള ഘടകം അൻസാർ ഉൾ ഖലിഫയുടെ നേതാവ് മൻസീദ് എന്ന് ഒമർ അൽ ഹിന്ദിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് സാക്കിർ നായിക്കുമായുള്ള ബന്ധത്തെക്കുറിച്ച് എൻഐഎയ്‌ക്ക് വിവരങ്ങൾ ലഭിച്ചത്. സാക്കിർ നായിക്കിന്‍റെ പ്രഭാഷണങ്ങളും ഫേസ് ബുക്ക് പോസ്‍റ്റുകളുമാണ് ഐഎസിലേക്ക് അടുപ്പിച്ചതെന്ന് കേരളത്തിൽ നിന്ന് അറസ്‍റ്റിലായവർ പറഞ്ഞതായി എൻഐഎ വ്യത്തങ്ങൾ വ്യക്തമാക്കി.
ഐഎസിന്‍റെ അഫ്ഗാൻ ഘടകത്തിന്‍റെ നേതാക്കളിൽ ഒരാളായ അബു ഐഷയാണ് ഇവർക്ക് ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങുന്നതിനും പ്രവർത്തനത്തിനും ഉള്ള സഹായം നൽകി വന്നത്. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയ 21പേരെ കണ്ടതായി അബു ഐഷ പറഞ്ഞെന്ന് മൻസീദ് മൊഴി നൽകി. അഫ്ഗാനിസ്ഥാനിലെ നൻഗർഹർ പ്രവിശ്യയിലാണ് ഇവർ ഇപ്പോൾ ഉള്ളതെന്ന് അഹു ഐഷ സ്ഥിരീകരിച്ചതായും മൻസീദ് എൻഐഎയോട് പറഞ്ഞു.
12 വർഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു അറസ്‍റ്‍റിലായ മൻസീദ്. ആർ.എസ്.എസിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടിങ്ങായിരുന്നു മൻസീദിന്‍റെ ചുമതല. ഐഎസിന്‍റെ കേരള ഘടകമായ അൻസാറുൾ ഖലീഫയും ആർ എസ് എസിനെതിരായ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. ആർ.എസ്.എസിനെതിരായ പ്രചാരണങ്ങൾ ഇവരുടെ ഫേസ്ബുക്ക് പേജിൽ സജീവമായിരുന്നു. കേരളത്തിലെ 3പ്രമുഖ ആർ.എസ്.എസ് നേതാക്കളെ വധിക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി നേരത്തെ എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു.