ന്യൂഡൽഹി : ഇന്ത്യയിൽ ആക്രമണം ലക്ഷ്യമിട്ട് 200 ലേറെ ഭീകരർ പാക് അധീന കശ്മീരിൽ തമ്പടിക്കുന്നതായി മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. അതേ സമയം ഭീകര കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ മിന്നലാക്രമണം പാക് അധീന കശ്മീരിലെ പോലീസ് ഓഫീസർ സ്ഥിരീകരിച്ചു
പാക് അധീന കാശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ശേഷവും മേഖലയിൽ ഭീകര ക്യാമ്പുകൾ സജീവമാകുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നുഴഞ്ഞു കയറാൻ ലക്ഷ്യമിട്ട് 200 ലേറെ ഭീകരർ ക്യാമ്പുകളിൽ തമ്പടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇക്കാര്യം സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി.
അതേ സമയം പാക് അധീന കാശ്മീരിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം തള്ളി മേഖലയിലെ പോലീസ് ഓഫീസർ രംഗത്തെത്തി. മിന്നൽ ആക്രമണത്തിൽ അഞ്ച് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടതായി മിർപൂർ റേഞ്ച് സൂപ്രണ്ട് ഓഫ് പോലീസ് ഗുലാം അക്ബർ സ്ഥിരികരിച്ചു. ഭീകരരെ മുൻനിർത്തി പാക്കിസ്ഥാൻ നിഴൽ യുദ്ധം നടത്തുന്നുവെന്ന ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഗുലാം അക്ബറിന്റെ വെളിപ്പെടുത്തൽ.