ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കുന്നു. അതിർത്തിയിലെ സൈനിക വിന്യാസം ഇന്ത്യ വർദ്ധിപ്പിച്ചു. മേഖലയിൽ നിരന്തരമായി പാക് പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തിലാണ് സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ജമ്മുകശ്മീരിന്‍റെ അതിർത്തി പ്രദേശത്തേക്ക് പാകിസ്ഥാന്‍ സേനാ വിന്യാസം ശക്തിപ്പെടുത്തുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. നിലവിൽ അഫ്ഗാന്‍ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള കരസേനാ യൂണിറ്റുകളിൽ പലതും പാകിസ്ഥാന്‍ ഇന്ത്യന്‍ അതിർത്തിയിലേക്ക് അയച്ചുവെന്നാണ് വിവരം. ഈ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ സൈന്യം പ്രതിരോധനിര ശക്തിപ്പെടുത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര താവളങ്ങളിൽ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയശേഷം, നിയന്ത്രണ രേഖയ്‌ക്കു സമീപം പാകിസ്ഥാന്‍ സേനാ വിന്യാസം വർദ്ധിപ്പിച്ചിരുന്നു. പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും, പരിശീലന കേന്ദ്രങ്ങളും പൂർണ്ണമായി തകർക്കണമെങ്കിൽ ആറുമാസത്തെ നിരന്തര നടപടി ആവശ്യമാണെന്ന് കരസേനാനേതൃത്വം കേന്ദ്രസർക്കാരിനെ അറിയിച്ചു. ഈ പ്രദേശങ്ങളിൽ മിന്നലാക്രമണം ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സൈന്യം കരുതുന്നത്.
കശ്മീർ മേഖലയിൽ പാകിസ്ഥാന്‍ സൈനിക സാഹസത്തിന് മുതിർന്നാൽ അതിനെ ശക്തമായി നേരിടാന്‍ സജ്ജരാണന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.