ന്യൂഡൽഹി : റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തി. പുതിയ വായ്പാ നയം അനുസരിച്ച് ബാങ്കുകൾ ഭവന-വായ്പാ നിരക്കുകൾ കുറച്ചേക്കും.
റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായാണ് കുറച്ചത്. ഇതോടെ ആറു വർഷത്തിനിടെ ഏററവും താഴ്ന്ന നിലയിലാണ് ഇപ്പോൾ റിപ്പോ നിരക്ക്. റിസർവ് ബാങ്ക് പുതുതായി രൂപീകരിച്ച ധന നയ സമിതിയുടെ ആദ്യ നയത്തിലാണ് റിപ്പോ നിരക്കിൽ കുറവ് വരുത്തിയത്.
നിരക്കുകളിൽ മാററം വരുത്താതെ ഗവർണർ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പണപ്പെരുപ്പ നിരക്കുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ആർ.ബി.െഎ യുടെ തീരുമാനം. 2017ൽ നാണ്യപ്പെരുപ്പം 4 ശതമാനമായി നിലനിർത്തുകയെന്നതാണ് റിസർവ്വ് ബാങ്കിന്‍റെ ലക്ഷ്യം. റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തിൽ ബാങ്കുകൾ ഭവന-വാഹന വായ്പകൾ കുറച്ചേക്കും.
റിസർവ് ബാങ്കിന്‍റെ അടുത്ത വായ്പാനയം ഡിസംബർ 7 ന് പുറത്തുവിടും. റിസർവ് ബാങ്ക് ഗവർണറായി ഊർജിത് പട്ടേൽ ചുമതലയേററ ശേഷമുള്ള ആദ്യ വായ്പാ നിരക്കാണ് റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്.