അബുദാബി: ഫാൽക്കൺ ആശുപത്രിക്ക് 17 വയസ്സ് തികഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെ പരുന്തുകൾക്ക് മാത്രമായുള്ള ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഇതിനോടകം ചികിത്സ തേടിയത്തെിയത് ഒരു ലക്ഷത്തിലധികം പരുന്തുകൾ ആണ്.
1999 ഒക്ടോബർ മൂന്നിനാണ് സർക്കാർ നിയന്ത്രണത്തിൽ അബുദാബിയിൽ പരുന്തുകൾക്കു മാത്രമായുള്ള ആശുപത്രിക്ക് തുടക്കമായത്. പരുന്തുകൾക്ക് ചികിത്സ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ആതുരാലയമായ അബുദാബി ഫാൽക്കൺ ആശുപത്രിയിൽ ഇതിനോടകം ചികിത്സ തേടി എത്തിയത് ഒരു ലക്ഷത്തിലധികം പരുന്തുകളാണ്. ഓരോ വർഷവും ചികിത്സയ്ക്കും പരിശോധനയ്ക്കുമായി 11,200 പരുന്തുകൾ ഇവിടെ എത്തുന്നു. തീവ്രപരിചരണ വിഭാഗം, എക്സ്റേ യൂണിറ്റുകൾ, കാഴ്ചപരിശോധനാ വിഭാഗം, ഫാർമസി തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ എയർ കണ്ടീഷന്‍ മുറികളിൽ ആണ് ഇവയ്ക്കുള്ള ചികിത്സ ലഭ്യമാക്കുന്നത്.
ഇന്ന് യു.എ.ഇയിൽ നിന്ന് മാത്രമല്ല, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങി എല്ലാ ജി.സി.സി രാജ്യങ്ങളിൽ നിന്നും ചികിത്സയ്ക്കും, പരിശോധനക്കുമായി പരുന്തുകളെ ഇവിടെ എത്തിക്കാറുണ്ട്. 2006ൽ എല്ലാ പക്ഷികൾക്കും ചികിത്സ ലഭ്യമാക്കുന്ന മികച്ച സൗകര്യങ്ങളോടും കൂടിയുള്ള ആശുപത്രിയും അതിനോടനുബന്ധിച്ച് ആരംഭിച്ചു. ആശുപത്രി സംഘടിപ്പിക്കുന്ന ഫാൽക്കൺ വേള്‍ഡ് ടൂറിനു ഇന്ന് വിദേശ രാജ്യങ്ങളിൽ നിന്നുപോലും നിരവധി പേരാണ് എത്തുന്നത്.
പക്ഷികൾക്ക് മാത്രമല്ല ഇപ്പോൾ വളർത്തു മൃഗ സംരക്ഷണ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗൾഫ് മേഖലയിലെ പ്രമുഖമായ അബുദാബി ഫാൽക്കൺ ആശുപത്രിക്ക് സേവനത്തിനും പ്രവർത്തന മികവിനും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.