ന്യൂഡൽഹി: പതിവു നിലപാടിൽ നിന്നും മാറി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യത്തിന് വീണ്ടും അഭിവാദ്യമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായി, പാക് അധീന കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷൻ നടത്താൻ സൈന്യത്തിനു നിർദ്ദേശം നൽകിയ നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യത്തിന് അഭിവാദ്യമർപ്പിക്കുന്നു എന്ന് കെജ്രിവാൾ പറഞ്ഞു.
ഉറിയിലെ സൈനിക താവളത്തിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് ഉചിതമായ പ്രതികരണമായിരുന്നു പാക് അധീന കശ്മീരിലെ ലോഞ്ചിങ് പാഡുകളിൽ സൈന്യം നടത്തിയ സർജിക്കൽ ഓപ്പറേഷൻ. ആ ഇച്ഛാശക്തിയ്ക്ക് നമ്മുടെ പ്രധാനമന്ത്രിയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. കെജ്രിവാൾ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഭാരതത്തെ അപമാനിക്കുന്നതിനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. പാകിസ്ഥാന്റെ ദുഷ്പ്രചാരണങ്ങളിൽ വീണു പോകരുതെന്ന് താൻ രാജ്യത്തോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തെ കരുതിക്കൂട്ടി അപമാനിക്കുന്നതിനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അന്താരാഷ്ട്രമാദ്ധ്യമങ്ങൾക്കു മുൻപിൽ, പാക് അധീന കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷൻ നടന്നിട്ടില്ല എന്നു സ്ഥാപിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി, ഭാരത സൈന്യം മിന്നലാക്രമണം നടത്തിയ പ്രദേശങ്ങളിൽ അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തകരെയെത്തിച്ച്, അവിടെ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടില്ലെന്ന തരത്തിൽ പ്രചാരണം നടത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പാകിസ്ഥാന്റെ ഈ ദുഷ്പ്രചാരണങ്ങളെ ശക്തമായി നേരിടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തേ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും, പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.