തിരുവനന്തപുരം: ഐഎസ് ബന്ധമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി 5പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണ് അറസ്റ്റ് നടന്നതെന്നും ഹംസ ജനം ടിവിയോട് പറഞ്ഞു.
ഐഎസ് ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിയ്ക്കുന്ന ഭീകര സംഘടനയാണ്. ആ സംഘടനയ്ക്ക് കേരളത്തില്‍ നിന്ന് ആളിനെ ആവശ്യമില്ല. മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിന് തെളിവുകളില്ല. ആരെങ്കിലും വാട്സ് ആപ്പില്‍ സന്ദേശമയച്ചാല്‍ ഐഎസില്‍ ചേര്‍ന്നെന്ന് വിശ്വസിക്കാനാവില്ല.
ഭീകരവാദികളുടെ പേരു പറഞ്ഞ് പാര്‍ട്ടി ഗ്രാമങ്ങളെ അക്രമിയ്ക്കുകയാണെന്നും ഹംസ ആരോപിച്ചു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നവരെ ഭീകരരാണെന്ന് വരുത്തി തീര്‍ക്കുകയാണ്. ആരെങ്കിലും ഭീകര സംഘടനയിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവര്‍ തൊഴില്‍ തേടി പോയതാകാമെന്നും ഹംസ പറഞ്ഞു.
ഇന്നലെയാണ് ഐഎസ് ബന്ധമാരോപിച്ച് 5 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പാനൂരിനടുത്ത് കനകമലയില്‍ യോഗം ചേരുന്നതിനിടെ റെയ്ഡ് നടത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ ഐഎസ് ബന്ധങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പാനൂര്‍ സംഭവം. പെണ്‍കുട്ടികളെ ഉള്‍പ്പെടെ മതംമാറ്റിയ ശേഷം ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയില്‍ അടക്കം കൊണ്ടുപോകുന്നത് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.