മുസാഫിറാബാദ്: പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രവർത്തിച്ചിരുന്ന ഭീകരക്യാമ്പുകൾ, സമീപത്തെ ജനത്തിരക്കേറിയ നഗരപ്രദേശങ്ങളിലേയ്ക്കു മാറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്.
പാക് അധീന കശ്മീരിൽ ഏകദേശം 47 ഭീകരക്യാമ്പുകൾ പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇവയുടെ ചിത്രങ്ങൾ സഹിതം സേനയുടെ കൈവശമുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ 8 ക്യാമ്പുകളിൽ മാത്രമാണ് സേന സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുള്ളത്. ഭാരതം ഒരിക്കലും നിയന്ത്രണരേഖ മറികടക്കില്ല എന്ന വിശ്വാസത്തിന്റെ പുറത്താണ് ഭാരതത്തിന്റെ അതിർത്തിയോട് തൊട്ടു ചേർന്ന് ഇത്രയധികം ഭീകരവാദ ക്യാമ്പുകൾ നിലനിർത്തിപ്പോന്നത്. അതേസമയം, പാകിസ്ഥാന്റെ ഈ ധാരണയ്ക്കു കനത്ത തിരിച്ചടിയാകുന്നതായിരുന്നു ഭാരതത്തിന്റെ മിന്നൽ ആക്രമണം.
നിയന്ത്രണരേഖയിൽ നിന്നും 500 മീറ്റർ മുതൽ മൂന്നു കിലോമീറ്റർ വരെ ഉള്ളിലേയ്ക്കു കടന്ന് ഭാരതം നടത്തിയ ആക്രമണം രാജ്യാതിർത്തിയിൽ ഭീകരക്യാമ്പുകൾ വച്ചു പുലർത്തുന്നതിലെ അപകടം പാകിസ്ഥാനെ ബോദ്ധ്യമാക്കിയെന്നാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് ജനവാസകേന്ദ്രങ്ങൾക്കിടയിലേയ്ക്ക് ക്യാമ്പുകൾ മാറ്റിസ്ഥാപിച്ചത്. ഇത്തരം പ്രദേശങ്ങളിൽ സൈനികനടപടിയുണ്ടായാൽ അത് പ്രദേശവാസികൾക്കും നാശനഷ്ടമുണ്ടാക്കുമെന്നും, അതിന്റെ പേരിൽ മനുഷ്യാവകാശവാദം ഉയർത്താമെന്നുമുള്ള ലക്ഷ്യവും പാകിസ്ഥാൻ മുന്നിൽ കാണുന്നുണ്ടാവാം.
കഴിഞ്ഞ ദിവസം ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ ലോഞ്ചിംഗ് പാഡുകൾ എന്നറിയപ്പെടുന്ന, ഭീകരർ നുഴഞ്ഞു കയറാൻ തക്കം പാർത്തിരിക്കുന്ന കേന്ദ്രങ്ങളാണ് കൂടുതലും നശിപ്പിക്കപ്പെട്ടതെന്നാണ് വിലയിരുത്തൽ. എന്നാൽ ഭീകരപരിശീലനകേന്ദ്രങ്ങൾ ഇനിയും ഇവിടങ്ങളിൽ സജീവമാണ്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ തുടങ്ങിയ ഭീകരസംഘടനകളുടെ നേതൃത്വത്തിലാണ് ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെയും നിർലോഭമായ സഹായങ്ങൾ ഇവർക്കു ലഭിക്കുന്നുണ്ടെന്നും, കഴിഞ്ഞ ആക്രമണത്തിൽ രണ്ടു പാകിസ്ഥാൻ സൈനികർ കൂടി കൊല്ലപ്പെട്ടു എന്നതിൽക്കൂടി സ്ഥിരീകരിക്കാവുന്നതാണ്.
ഭാരതവും, സൈന്യവും പല ആവർത്തി, ഭീകരർക്കു ലഭിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ സഹായങ്ങളേക്കുറിച്ച് തെളിവുകൾ നിരത്തിയിട്ടുണ്ടെങ്കിലും പാക് ഭരണകൂടം ഇതു നിഷേധിക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാൻ ഭരണാധികാരി നവാസ് ഷെരീഫ് തന്നെ, ആക്രമണത്തിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു എന്നു സമ്മതിച്ചതിലൂടെ കാലങ്ങളായി ഇന്ത്യൻ സൈന്യം ഉയർത്തിയിരുന്ന ആരോപണം സത്യമാണെന്ന സ്ഥിരീകരണം കൂടിയാവുകയാണ്.