പാലക്കാട്: വിക്ടോറിയ കോളേജിൽ ദേശീയഗാനവും വന്ദേമാതരവും നിർത്തലാക്കി. ഇടതുപക്ഷ അദ്ധ്യാപകരുടെ എതിർപ്പ് മൂലമാണ് ദേശവിരുദ്ധ നിലപാട് കോളേജ് അധികൃതർ സ്വീകരിക്കുന്നതെന്നാരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി.
ഗവണ്മെന്റ് വിക്ടോറിയാ കോളേജിൽ രാവിലെ വന്ദേമാതരവും, ക്ലാസ് അവസാനിക്കുമ്പോൾ ദേശീയഗാനവും എല്ലാ പ്രവർത്തിദിവസങ്ങളിലും മുഴങ്ങിയിരുന്നു. എന്നാൽ ഇതിനെതിരേ ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകർ പലപ്പോഴായി ശക്തമായ എതിർപ്പുയർത്തിയിരുന്നു. ഇവ രണ്ടും ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റു നിൽക്കണമെന്ന മര്യാദ പോലും ചില അദ്ധ്യാപകർ പാലിക്കാറില്ല.
പല തവണ ദേശീയഗാനവും, ദേശീയഗീതവും നിർത്തലാക്കിയിരുന്നു. ഇത് പൂർണ്ണമായും നിർത്തലാക്കാനാണ് കോളേജിന്റെ നീക്കമെന്ന് മനസ്സിലായ സാഹചര്യത്തിലാണ് പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സംയുക്ത വിദ്യാർത്ഥി സംഘടനയുടെ പേരിൽ കോളേജിൽ സമരവും നടന്നു.
പാലക്കാടിന്റെ തിലകക്കുറിയായി മാറിയ വിക്ടോറിയ കോളേജിനെ ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് എ.ബി.വി.പിയും വ്യക്തമാക്കി. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെ, സാങ്കേതിക തകരാറുകളാണ് പ്രശ്നത്തിനിടയാക്കിയതെന്നും, തിങ്കളാഴ്ചയ്ക്കകം പ്രക്ഷേപണം പുനരാരംഭിക്കുമെന്നും കോളേജധികൃതർ വിശദീകരിക്കുന്നു.
തിങ്കളാഴ്ചയ്ക്കകം കോളേജിൽ ദേശഭക്തിഗാനം മുഴങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് വിദ്യാർത്ഥി സംഘടനകൾ പദ്ധതിയിടുന്നത്.