ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ ഏറ്റവും ആസൂത്രിത മിന്നലാക്രമണമാണ് പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ പാരാ റെജിമെന്റ് നടത്തിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നാശമുണ്ടാകാത്ത രീതിയിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ ഭീകരകേന്ദ്രങ്ങൾ പൂർണമായി തകർക്കാൻ സൈന്യത്തിനായി.
അതിർത്തിയിൽ നുഴഞ്ഞു കയറി ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ സന്ദേശത്തെ തുടർന്നാണ് ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക് സമീപം ഹെലികോപ്ടറിൽ ഇറങ്ങിയ ശേഷമായിരുന്നു പാരാ റെജിമെന്റിന്റെ ആക്രമണം. പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിരീക്ഷണത്തിലായിരുന്നു സൈനിക നടപടി.
ഭീകരർക്ക് തിരിച്ചടിയ്ക്കാൻ ഒരവസരവും നൽകാതെ നടത്തിയ മിന്നൽ ആക്രമണത്തിൽ ഏഴ് ഭീകര കേന്ദ്രങ്ങൾ പൂർണമായും നശിപ്പിച്ചു. മേഖലയിൽ ഒരാഴ്ചയിലേറെ നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു മിന്നലാക്രമണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നാശം പ്രതിയോഗികൾക്ക് മേൽ വിതയ്ക്കാനുള്ള തന്ത്രം ഒരിക്കൽകൂടി ഇന്ത്യൻ സൈന്യം നടപ്പാക്കി.
ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ കനത്ത നാശം വിതച്ചാണ് ആക്രമണത്തിൽ പങ്കാളികളായ സൈനികർ സുരക്ഷിതരായി മടങ്ങിയെത്തിയത്. കൃത്യം നിർവഹിച്ച് പാരാ റെജിമെന്റ് മടങ്ങിയെത്തി മണിക്കൂറുകൾക്ക് ശേഷം മിലിട്ടറി ഓപ്പറേഷൻ ഡയറക്ടർ നടത്തിയ വാർത്താസമ്മേളനത്തിലൂടെ മാത്രമാണ് വിവരം പുറംലോകം അറിഞ്ഞത്.