ന്യൂഡൽഹി: അറബിക്കടലിൽ നാവികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപമാണ് ഇന്ത്യയുടെ നാവികാഭ്യാസം. ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പാകും നാവികാഭ്യാസമെന്നാണ് വിലയിരുത്തൽ.
മുപ്പതിലധികം യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ കൂടാതെ വ്യോമസേന വിമാനങ്ങൾ എന്നിവയാണ് അറബിക്കടലിൽ നടക്കാനിരിക്കുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കുക. ഭാരതത്തിന്‍റെ നാവികസേനയുടെ കരുത്ത് പാകിസ്ഥാന് കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം.
കടൽവഴിയുള്ള പാകിസ്ഥാന്‍റെ പ്രധാന വ്യാപാരമാർഗം അറബിക്കടലാണ്. പാകിസ്ഥാന് സ്വാധീനമുള്ള മേഖലയായതിനാൽ, ഇത്തരം നീക്കങ്ങൾ ശക്തമായ മുന്നറിയിപ്പാകുമെന്ന് രഹസ്യാന്വേഷണ- പ്രതിരോധ വിഭാഗം അധികൃതർ വ്യക്തമാക്കി. ആസൂത്രിതമായ സൈനികാഭ്യാസ പ്രകടനത്തിലൂടെ ഇന്ത്യയ്‌ക്ക് നേരെയുള്ള ശത്രുരാജ്യങ്ങളുടെ കടന്നാക്രമണങ്ങൾ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സൈനികാഭ്യാസത്തിന്‍റെ ഭാഗമായി രാജ്യത്തെ പ്രതിരോധവിഭാഗത്തിന്‍റെ മുതൽക്കൂട്ടായ എണ്ണക്കിണറുകളുടെ സംരക്ഷണവും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ , Su-30 MKI കൂടാതെ നാവികസേനയുടെ യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും സൈനികാഭ്യാസത്തിന്‍റെ ഭാഗമായി വിന്യസിക്കും.