ന്യൂഡൽഹി: കാവേരി നദീജലപ്രശ്നത്തിൽ കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത യോഗം ഇന്ന് ചേരും. കേന്ദ്ര ജലവകുപ്പ് മന്ത്രി ഉമാഭാരതിയുടെ അദ്ധ്യക്ഷതയിൽ 11.30നാണ് യോഗം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പളനി ചാമിയും യോഗത്തിൽ പങ്കെടുക്കും.
ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരും യോഗത്തിനെത്തും. കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് വെളളം വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർണാടക. വിഷയം ചർച്ച ചെയ്യാൻ ബംഗലുരുവിൽ ഇന്നലെ ചേർന്ന സർവ്വകക്ഷി യോഗത്തിലും സുപ്രീംകോടതി ഉത്തരവിനെതിരായ വികാരമാണ് ഉയർന്നത്.
വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാടിന് ജലം വിട്ടു നൽകിയാൽ, കർണ്ണാടകത്തിൽ കാർഷികാവശ്യങ്ങൾക്കു പോലും ജലലഭ്യതയില്ലാതെ കൊടും വരൾച്ച നേരിടേണ്ടിവരുമെന്നും, സംസ്ഥാനത്തെ സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടെന്നുമുള്ള നിലപാടാണ് കർണ്ണാടക സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.