ന്യൂഡൽഹി: വാണിജ്യമേഖലയിലെ അതിസൗഹൃദ രാജ്യമെന്ന പദവിയിൽ നിന്ന് പാകിസ്ഥാനെ ഒഴിവാക്കുന്ന നടപടി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. വിദേശകാര്യ മന്ത്രാലയത്തിലേയും വാണിജ്യ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരായ നടപടികൾ കേന്ദ്രസർക്കാർ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. വാണിജ്യരംഗത്ത് പാകിസ്ഥാന് നൽകി വരുന്ന ഇളവുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. വിദേശകാര്യമന്ത്രിയും, വാണിജ്യവകുപ്പ് മന്ത്രിയും യോഗത്തിൽ പങ്കെടുക്കും. ഇരു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.
കയറ്റ്-ഇറക്ക് രംഗത്ത് പാകിസ്ഥാന് നൽകി വരുന്ന ഇളവുകൾ യോഗം പുനഃപരിശോധിച്ചേക്കും. ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചാൽ അത് പാകിസ്ഥാന്‍റെ വാണിജ്യ സാമ്പത്തിക രംഗത്തിന് വൻ തിരിച്ചടിയാകും. പാകിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാർ പുനഃപ്പരിശോധിക്കുന്നത് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച യോഗം ചേർന്നിരുന്നു. ജലവും രക്തവും ഒരേസമയം ഒഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് പാകിസ്ഥാനുമായുള്ള വാണിജ്യ ബന്ധത്തിലും കേന്ദ്രസർക്കാർ നടപടി കടുപ്പിക്കുന്നത്. ഇസ്ലാമാബാദിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിന്മാറിയതിനേത്തുടർന്ന് അംഗരാജ്യങ്ങൾ പിൻമാറിയത് പാകിസ്ഥാന് നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം.