ന്യൂഡൽഹി: ഭാരതമുൾപ്പെടെ നാലു രാജ്യങ്ങൾ വിട്ടു നിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇസ്ലാമാബാദിൽ വച്ചു നടത്താനിരുന്ന സാർക്ക് രാജ്യങ്ങളുടെ ഉച്ചകോടി മാറ്റി വച്ചേക്കും. എട്ട് അംഗരാജ്യങ്ങളുള്ള സാർക്കിലെ നാലു രാജ്യങ്ങളും പാകിസ്ഥാന്റെ തീവ്രവാദികളെ പിന്തുണയ്ക്കുന്ന നിലപാടുകളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ വച്ചു നടത്താനിരുന്ന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഭാരതം, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ഈ നാലുരാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി സാർക്കിൽ നിലവിലെ അദ്ധ്യക്ഷപദവി വഹിക്കുന്ന നേപ്പാൾ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
നാലു രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്നും പിൻവാങ്ങിയ സാഹചര്യത്തിൽ ശേഷിച്ച രാജ്യങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് സമ്മേളനം നടത്തുന്നതിൽ അർത്ഥമില്ലെന്ന് നേപ്പാൾ നയതന്ത്രവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
നാലു രാജ്യങ്ങളും ഉപാധികളില്ലാതെ സമ്മേളനത്തിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചതിനാൽ, സമ്മേളനവേദി മാറ്റുന്നതു സംബന്ധിച്ച ആലോചനകൾക്കും വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി നേരിടുന്നതിന്റെ ഭാഗമായാണ് ഭാരതം ഇസ്ലാമാബാദിൽ വച്ചു നടത്താനിരുന്ന ഉച്ചകോടിയിൽ നിന്നും പിൻമാറിയത്. ഇതിനു തൊട്ടു പിന്നാലെ, പാകിസ്ഥാനിൽ വൻ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മറ്റു മൂന്നു രാഷ്ട്രങ്ങളും പിൻമാറിയതെന്നാണ് വിവരം. ഈ നീക്കം നയതന്ത്രതലത്തിൽ പാകിസ്ഥാന് ഇരട്ടി പ്രഹരമാവുകയാണ്.
ഉറി ഉൾപ്പെടെ അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ തീവ്രവാദമായിരുന്നു സമ്മേളനത്തിൽ നിന്നും പിൻമാറുന്നതിനു കാരണമായി പ്രധാനമായും ഭാരതം ഉയർത്തിക്കാട്ടിയത്. സമാനമായ കാരണങ്ങൾ തന്നെ മറ്റു രാജ്യങ്ങളും സമ്മേളനത്തിൽ നിന്നും പിന്മാറിക്കൊണ്ട് കാഠ്മണ്ഡുവിലേക്കയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
എന്തായാലും, 2016ലെ സാർക്ക് ഉച്ചകോടി മാറ്റി വയ്ക്കുകയോ, ഉപേക്ഷിക്കുകയോ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നാണ് കാഠ്മണ്ഡുവിലെ നയതന്ത്രവിഭാഗത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.