കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം ആകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്നും സമഗ്രാന്വേഷണം അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു. തുടരന്വേഷണത്തിനുത്തരവിട്ട വിജിലന്‍സ് നടപടിക്കെതിരെ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസിൽ രണ്ട് തവണ തന്നെ കുറ്റവിമുക്തനാക്കിയെന്നും കേസ് ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ രാഷ്ട്രീയ ലാക്കാണുള്ളതെന്നും മാണി ഹർജിയിൽ പറയുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട കെ.എം.മാണിയുടെ ഹർജി ഹൈക്കോടതി അടുത്തമാസം ആറിലേക്ക് മാറ്റി.
കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നായി നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതു കൂടാതെ ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കാരണത്തിന്മേൽ മുൻ വിജിലൻസ് ഡയറക്ടർ എൻ.ശങ്കർ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആർ.സുകേശൻ എന്നിവർക്കെതിരേ കോടതി അനുമതിയോടെ അന്വേഷണം നടക്കുന്ന കാര്യവും വിജിലൻസ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.