ന്യൂഡൽഹി: സൈന്യം പുതിയ തലമുറ ആയുധങ്ങൾക്കായിആഗോള ടെണ്ടർ വിളിക്കാനൊരുങ്ങുന്നു. നിലവിൽ നേരിടുന്ന തീവ്രവാദഭീഷണിയുടെയും, പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തിൽ വൻ തോതിൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിടുന്നത്.
നിലവിൽ ഒരു ലക്ഷത്തി എൺപത്തി അയ്യായിരം അത്യാധുനിക അസാൾട്ട് റൈഫിളുകളുടെ അടിയന്തര ആവശ്യം സൈന്യം നേരിടുന്നുണ്ട്. ഇതിൽ അറുപത്തിയയ്യായിരം തോക്കുകൾ ഇറക്കുമതി ചെയ്യാനും ശേഷിക്കുന്നവ ഭാരതത്തിൽ തന്നെ നിർമ്മിക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്.
ഒരു ബില്യൺ ഡോളറിന്റെ ഇടപാടിനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. ആധുനിക കാലത്തിനനുയോജ്യമായതും, കൂടുതൽ കൃത്യതയുള്ളതുമായ പുതു തലമുറ തോക്കുകളാവും പ്രതിരോധമന്ത്രാലയം ഇറക്കുമതി ചെയ്യുക.
25 മുതൽ 30 വർഷം വരെ ആയുസ്സുള്ള, 500 മീറ്റർ പ്രഹരശേഷിയുള്ള (Killing Range), ഭാരം കുറഞ്ഞ തോക്കുകളാണ് സൈന്യം ആവശ്യപ്പെടുന്നത്. ഇപ്പോൾ സൈന്യം ഉപയോഗിക്കുന്ന ഇന്ത്യൻ സ്മോൾ ആംഡ് സിസ്റ്റം എന്ന ഐ.എൻ.എസ്.എസിന് സാങ്കേതികത്തകരാറുകൾ സാധാരണമായതിനാൽ തീവ്രവാദികളെ നേരിടുന്നതിനും മറ്റും നിലവിൽ സേന ഉപയോഗിക്കുന്നത് എ.കെ47 തോക്കുകളാണ്. അതേസമയം കൂടുതൽ സങ്കീർണ്ണമായ സൈനികനടപടികൾക്ക് കൂടുതൽ കൃത്യതയോടെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള തോക്കുകൾ ആവശ്യമാണ്.
പുതു തലമുറ തോക്കുകളോടൊപ്പം, ഇവയോടനുബന്ധിച്ചു പ്രവർത്തിപ്പിക്കാവുന്ന ലേസർ പോയന്ററുകൾ, ഹോളോഗ്രാഫിക് വിഷൻ സിസ്റ്റം, ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയും സൈന്യം വാങ്ങും. അസാൾട്ട് റൈഫിളികൾ കൂടാതെ 3500 സ്നൈപ്പർ ഗണ്ണുകൾ വാങ്ങാനും പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. വളരെ ദൂരത്തു നിന്നും ലക്ഷ്യം ഭേദിക്കാൻ സഹായിക്കുന്നവയാണ് സ്നൈപ്പർ റൈഫിളുകൾ. 160000 ബാറ്റിൽ കാർബൈനുകൾ, 16000 ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവയും ഇതോടൊപ്പം വാങ്ങും.
സൈന്യത്തിന്റെ നിലവിലെ ആവശ്യങ്ങളടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് അടുത്ത വർഷത്തോടെ പ്രതിരോധമന്ത്രാലയം ആഗോള ടെണ്ടർ വിളിക്കും. പുതിയ തലമുറയിലെ ആയുധങ്ങളും, സമീപ കാലത്ത് ഭാരതം സൈനിക തലത്തിൽ ആവിഷ്കരിച്ച സാങ്കേതിക നവീകരണവും കൂടിച്ചേരുമ്പോൾ ഭാരതത്തിന്റെ സൈനിക ബലം പലമടങ്ങ് ശക്തിമത്താകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.