വാഷിംഗ് ടൺ: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നയത്തിനെതിരെ അമേരിക്ക വീണ്ടും രംഗത്ത്. രാജ്യത്ത് സ്വൈര വിഹാരം നടത്തുന്ന എല്ലാ ഭീകര സംഘടനകൾക്കെതിരെയും നടപടിയെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനെതിരെ യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുറന്നടിച്ച് മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്കയുടെ ഇടപെടൽ. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാൻ നിലപാട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാർക് സി.റ്റോണർ ആവശ്യപ്പെട്ടു.
അയൽ രാജ്യങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഭീകരസംഘടനകൾ പാകിസ്ഥാനിൽ സ്വൈര വിഹാരം നടത്തുകയാണ്. ഏതൊരു ഭീകരന്റെയും അഭയകേന്ദ്രമായി രാജ്യം മാറിക്കഴിഞ്ഞു. ഭീകരരോടുള്ള മൃദുസമീപനം തിരുത്താൻ ഭരണകൂടം അടിയന്തരമായി തയ്യാറാകണമെന്നും റ്റോണർ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ലോക രാജ്യങ്ങളുടെ തീരുമാനത്തിന് കൂടുതൽ കരുത്ത് പകരുന്നതാണ് അമേരിക്കയുടെ നീക്കം. ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം കനത്ത വില നൽകേണ്ടിവരുമെന്ന് സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.