ന്യൂഡൽഹി : ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ തിരിച്ചടിയെ ഭയന്ന് പാകിസ്ഥാൻ. പാക് അധീന കശ്മീരിലെ ഭീകര പരിശീലന ക്യാമ്പുകൾ മാറ്റി സ്ഥാപിച്ചതായി റിപ്പോർട്ട് .ലഷ്കർ ഇ തോയ്ബ , ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളുടെ പതിനേഴോളം ക്യാമ്പുകളാണ് ഇന്ത്യൻ ആക്രമണ ഭീതിയിൽ മാറ്റി സ്ഥാപിച്ചത്.
ഐ എസ് ഐയുടേയും പാക് സൈന്യത്തിന്റെയും സഹായത്തോടെയാണ് ഭീകര ക്യാമ്പുകൾ മാറ്റി സ്ഥാപിച്ചതെന്നാണ് സൂചനകൾ . ഒറ്റതിരിഞ്ഞുള്ള ക്യാമ്പുകൾക്ക് നേരേ വ്യോമാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് പാകിസ്ഥാൻ ഭയക്കുന്നു . ക്യാമ്പുകൾ ജനവാസ മേഖലയിലേക്ക് മാറ്റിയതോടെ ഇന്ത്യൻ ആക്രമണം തടയാമെന്നും അഥവാ ആക്രമണം ഉണ്ടായാൽ സാധാരണക്കാരുടെ മരണം ചൂണ്ടിക്കാട്ടി അന്താരാഷ്ട്രവേദികളിൽ ഇന്ത്യക്കെതിരെ നീക്കം നടത്താമെന്നുമാണ് പാകിസ്ഥാൻ കരുതുന്നത് .
അന്താരാഷ്ട്രവേദികളിൽ തങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടു പോകുന്നതാണ് പാകിസ്ഥാനെ ഭയപ്പാടിലാക്കുന്നത് . ലോകരാജ്യങ്ങൾക്ക് മുന്നിൽ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കുക എന്നത് അന്ത്യന്താപേക്ഷിതമാണെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പാകിസ്ഥാൻ കരുതുന്നുണ്ട് . അതുകൊണ്ട് തന്നെ നയതന്ത്ര നീക്കത്തിനൊപ്പം തന്ത്രപരമായ സൈനിക നീക്കവും പാകിസ്ഥാൻ പ്രതീക്ഷിക്കുന്നു . ഭീകരക്യാമ്പുകൾ മാറ്റി സ്ഥാപിക്കാൻ കാരണമിതാണെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ നിരീക്ഷണം