കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതീയജനതാപാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി കേരളത്തിലെത്തിയ സമയം വ്യാജബോംബ് ഭീഷണി ഉയർന്നിരുന്നതായി പൊലീസ്.
നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തിയ ഭീഷണി സന്ദേശം ഇന്റർനെറ്റ് കോൾ വഴി ഗൾഫിൽ നിന്നാണ് എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുപത്തിനാലാം തീയതി പുലർച്ചെ ഹിന്ദിയിൽ ആയിരുന്നു ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ, നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസിനെക്കൂടാതെ രഹസ്യാന്വേഷണവിഭാഗവും സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
സംസ്ഥാന പൊലീസ് മേധാവിയുടെ കർശന നിർദ്ദേശത്തേത്തുടർന്ന് ഭീഷണി വിവരം പൊലീസ് പുറത്തു വിട്ടിരുന്നില്ല. അതേസമയം, കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘമാണ് ഭീഷണിക്കു പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന.