മലപ്പുറം: നിലമ്പൂരിൽ മാവോയിസ്റ്റുകളും, പൊലീസും തമ്മിൽ ഏറ്റുമുട്ടിയതായി സൂചന. നിലമ്പൂർ നെടുങ്കയം മുണ്ടക്കടവ് കോളനിയിൽ മാവോയിസ്റ്റുകൾ എത്തിയതറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും പൊലീസിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
കോളനിവാസികളെ മറയാക്കി മാവോയിസ്റ്റുകൾ കാട്ടിലേക്ക് രക്ഷപ്പെട്ടതായും സൂചനയുണ്ട്. സംഭവത്തേക്കുറിച്ച് പൂർണമായും സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
അതേസമയം, നിലമ്പൂർ വനത്തിൽ സി.പി.ഐ മാവോയിസ്റ്റ് രൂപീകരണത്തിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചതിന്റെ വാർത്തയും ചിത്രങ്ങളും രണ്ടു ദിവസങ്ങൾക്കു മുൻപേ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. പാർട്ടിയുടെ നാടുകാണി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി കേരളം, കർണ്ണാടകം, തമിഴ്നാട് വനപ്രദേശത്തെ കവലയിൽ വച്ചു സംഘടിപ്പിച്ചതായാണ് വാർത്തകൾ പുറത്തു വന്നത്. ഇതോടനുബന്ധിച്ച് ജനകീയവിമോചന ഗറില്ലാസേനയുടെ മാർച്ച് പാസ്റ്റും നടന്നിരുന്നു.