ന്യൂയോർക്ക് : പാകിസ്ഥാന് യു എൻ ജനറൽ അസംബ്ളിയിൽ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ ഉജ്ജ്വല മറുപടി . ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് . അതങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്നും സുഷമ. കശ്മീർ സ്വപ്നം കാണുന്നത് അവസാനിപ്പിക്കാനും പാകിസ്ഥാനോട് സുഷമ സ്വരാജ്.
ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ഭീകരവാദം . നമുക്കറിയാം ഭീകരവാദികൾക്ക് പ്രത്യേകം ബാങ്കുകളോ , ആയുധങ്ങളുണ്ടാക്കുന്ന ഫാക്ടറികളോ ഇല്ല . പിന്നെ എവിടുന്നാണ് ഭീകരവാദം ഉണ്ടാകുന്നത് . ആരാണവർക്ക് പിന്തുണ നൽകുന്നത് ? സുഷമ ചോദിച്ചു.
ഭീകരതയുടെ വിത്തു വിതച്ചവരാണ് ഇന്ന് അതിന്റെ വിളവ് ഏറ്റവും കൂടുതൽ കൊയ്തെടുക്കുന്നത് . ആരാണ് ഭീകരർക്ക് വേണ്ടതെല്ലാം കൊടുത്ത് അവരെ സംരക്ഷിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അത്തരം രാജ്യങ്ങളെ അന്തർദ്ദേശീയ തലത്തിൽ ഒറ്റപ്പെടുത്തുക തന്നെ വേണം . സുഷമ പറഞ്ഞു
ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നു എന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യു എന്നിൽ പരാമർശിച്ചതിന് കൃത്യമായ മറുപടി നൽകാനും സുഷമ മറന്നില്ല . ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നെന്ന് പാകിസ്ഥാൻ പറയുന്നത് ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്നത് പോലെയാണ്. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ചെയ്യുന്നത് ഭരണകൂട ഭീകരതയുടെ അങ്ങേയറ്റമാണ് . സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
ഭാരതം ഉപാധികൾ വച്ചെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു . എന്ത് ഉപാധികൾ ? സത്യപ്രതിജ്ഞ ചടങ്ങിൽ പാക് പ്രധാനമന്ത്രിയെ വിളിച്ചപ്പോൾ എന്തുപാധിയാണ് മുന്നോട്ടു വച്ചത് . ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ ഞാൻ പങ്കെടുത്തപ്പോൾ എന്തുപാധിയാണ് മുന്നോട്ടു വച്ചത്. കാബൂളിൽ നിന്ന് ലാഹോറിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വന്നപ്പോൾ ഉപാധി വച്ചിരുന്നില്ലല്ലോ ?ഞങ്ങൾ സൗഹൃദത്തിന്റെ പേരിലാണ് ചർച്ച ആഗ്രഹിച്ചത് . ഉപാധിക്കൾക്കനുസരിച്ചല്ല.
എന്നിട്ടും ഞങ്ങൾക്കെന്താണ് ലഭിച്ചത് ? പത്താൻ കോട്ട് , ബഹാദൂർ അലി , ഉറി ആക്രമണം . അതിർത്തി കടന്നുള്ള പാക് ഭീകരതയുടെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യ പിടികൂടിയ ബഹാദൂർ അലി. എന്നാൽ ഈ തെളിവ് മുന്നോട്ടു വച്ചപ്പോൾ പാകിസ്ഥാൻ നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ആക്രമണങ്ങൾ കശ്മീർ ലഭിക്കുമെന്ന് കരുതിയാണെങ്കിൽ എനിക്ക് ശക്തമായ ഒരുപദേശമുണ്ട് . ആ സ്വപ്നം ഉപേക്ഷിച്ചേക്കൂ. ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ് . അതങ്ങനെ തന്നെ തുടരുകയും ചെയ്യും . കരഘോഷങ്ങളുടെ അകമ്പടിയോടെ സുഷമ സ്വരാജ് വ്യക്തമാക്കി.