ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി കൂടുതൽ കമ്പനികൾ ഇന്ത്യയിലേക്ക് കണ്ണ് നട്ടത് ഗൗരവമായി കാണണമെന്ന് ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അധീനതയിലുള്ള ഗ്ളോബൽ ടൈംസിലാണ് കമ്പനികൾ ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയോടെ കാണണമെന്ന മുന്നറിയിപ്പുള്ളത്.
2020 ഓടെ ഇലക്ട്രോണിക്സ് അനുബന്ധമേഖലകളിൽ സ്വയം പര്യാപ്തമാകാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു . ഇതും ഗ്ളോബൽ ടൈംസ് ചൂണ്ടിക്കാണിക്കുന്നുണ്ട് . ചൈനീസ് ടെലകോം ഭീമനായ ഹുവായ് ടെക്നോളജീസ് ഇന്ത്യയിൽ സ്മാർട്ട് ഫോൺ നിർമ്മിക്കാൻ തയ്യാറെടുക്കുന്നുണ്ട് . കമ്പനികൾ ഇന്ത്യയിലേക്ക് പോകുന്നത് ചൈനയുടെ കയറ്റുമതിയിൽ കുറവുണ്ടാക്കാൻ കാരണമാകുമെന്നും പത്രം പറയുന്നു.
സ്മാർട്ട്ഫോൺ കമ്പനികൾ അവരുടെ നിർമ്മാണ ശൃംഖലകൾ മൊത്തമായി ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുന്നത് എങ്ങനെ നോക്കിയാലും ചൈനയെ ബാധിക്കുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു. നൂതനമായ സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാതെ ഈ പ്രതിസന്ധിയെ നേരിടാൻ കഴിയില്ലെന്നും പരാമർശമുണ്ട് .ഇന്ത്യൻ നിയമങ്ങൾ കടുത്തതാണെന്നും തൊഴിലാളി പ്രശ്നം രൂക്ഷമാണെന്നുമുള്ള മുന്നറിയിപ്പും പത്രം നൽകുന്നുണ്ട് .
ജപ്പാൻ ബാങ്ക് ഓഫ് ഇന്റർനാഷണൽ കോർപ്പറേഷന്റെ ( ജെബിഐസി) നിരീക്ഷണത്തിൽ ആയിരം ജാപ്പനീസ് കമ്പനികൾ ഇന്ത്യയെയാണ് ഏറ്റവും വ്യവസായ സൗഹൃദ രാജ്യമായി കാണുന്നതെന്നും ഗ്ളോബൽ ടൈംസ് ലേഖനത്തിൽ പറയുന്നുണ്ട് . ചൈനയ്ക്ക് മൂന്നാം സ്ഥാനം മാത്രമാണ് കമ്പനികൾ നൽകുന്നത് . ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യയിലേക്കുള്ള വൻകിട കമ്പനികളുടെ തള്ളിക്കയറ്റത്തെ ചൈന ആശങ്കയോടെ കാണുന്നത് .