ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തിനു തുടർച്ചയായി അന്താരാഷ്ട്രസമൂഹം കാത്തിരിയ്ക്കുകയാണ് സുഷമസ്വരാജ് നാളെ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗം. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടുകളെ ശക്തമായ ഭാഷയിൽ സുഷമ യു.എൻ പൊതുസഭയിൽ താക്കീത് ചെയ്യും. അതേസമയം കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാനു കനത്ത ആഘാതം നൽകി യു.എൻ പൊതുസഭയിൽ ഒരു രാജ്യവും പാകിസ്ഥാന്റെ നിലപാടിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല.
യു.എന്നിൽ നാളെ ഭാരതത്തിന്റെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തുന്ന പ്രസംഗത്തിനു കാതോർത്തിരിക്കുകയാണ് ഭാരതവും ലോകവും. കാരണം കശ്മീർ വിഷയത്തിനു രാജ്യാന്തര മാനം നൽകാൻ മാസങ്ങളായി പാകിസ്ഥാൻ നടത്തി വന്ന ശ്രമം പരാജയപ്പെട്ടതു തന്നെയാണ്.
കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാനു കൂട്ടായി യു.എൻ പൊതു സഭയിൽ ഒരു രാജ്യം പോലും നിലപാട് സ്വീകരിച്ചില്ല. മറിച്ച് ഇന്ത്യയെ നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെ കാര്യത്തിൽ പാകിസ്ഥാനൊഴികെ എല്ലാ രാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്തു. പൊതുസഭയിൽ ഇതുവരെ പ്രസംഗിച്ച 131ൽ 130രാജ്യങ്ങളും നവാസ് ഷെരീഫ് ഉയർത്തിയ മുഖ്യപ്രശ്നത്തിന് പിന്തുണ നൽകാൻ തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം.
ഭീകരതയുയർത്തുന്ന വെല്ലുവിളിയിൽ ഇതുവരെ പ്രസംഗിച്ച 90% പ്രതിനിധികളും ഊന്നൽ നൽകി. ഭീകരത നേരിടുന്ന കാര്യത്തിൽ ഈ രാജ്യങ്ങൾ ഇന്ത്യയ്ക്ക് നിരുപാധിക പിന്തുണ നൽകുകയും ചെയ്തു. യു.എന്നിൽ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലും ഇന്ത്യൻ നിലപാടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ കരീബിയൻ രാഷ്ട്രസമൂഹങ്ങളും സാർക്ക് രാജ്യങ്ങളും ഇന്ത്യയുടെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് ഇതര രാജ്യങ്ങളുടെ പ്രതിനിധികളുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ച നടത്തിയത്.
ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ ഭീകരതയുടെ ഇരയാണെന്ന നിലപാടാണു സ്വീകരിച്ചത്. അതുകൊണ്ടു തന്നെ തന്നെ 26 ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഷരീഫിന് അതി ശക്തമായ മറുപടിയാകും നൽകുക.