കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന സ്മൃതിസന്ധ്യ കോഴിക്കോടിന്റെ മണ്ണിന് ഓര്‍മകളുടെ കടലിരമ്പമാണ് സമ്മാനിച്ചത്. 1967 ല്‍ നടന്ന ജനസംഘം സമ്മേളനത്തിലുണ്ടായിരുന്ന പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സ്മൃതിസന്ധ്യ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ അടയ്‌ക്കപ്പെട്ടവരും മുന്‍കാല ജനസംഘം പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തിലേറെ വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് പ്രധാനമന്ത്രിയെ അടുത്തുകാണാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനും അവസരം ലഭിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടിക്ക് ശേഷമായിരുന്നു പ്രധാനമന്ത്രി സ്മൃതിസന്ധ്യയ്‌ക്ക് എത്തിയത്.
പ്രായത്തിന്റെ അവശതകളെപ്പോലും വകവെയ്‌ക്കാതെയായിരുന്നു പലരും എത്തിയത്. തങ്ങളെപ്പറ്റി ഓര്‍മ്മിക്കാനും ഒപ്പം സംവദിക്കാനും ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നുവെന്ന ആഹ്ലാദമാണ് ഇവരില്‍ അധികവും പങ്കുവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് സിഖ് കാരനായി വേഷം മാറി ഒളിപ്രവർത്തനം നടത്തിയ പ്രധാനമന്ത്രിയുടെ ചിത്രം എമർജൻസി വിക്ടിംസ് അസോസിയേഷൻ രക്ഷാധികാരി വൈക്കം ഗോപകുമാർ പ്രധാനമന്ത്രിക്ക് കൈമാറി.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ നിലവിളക്ക് കൊളുത്തിയതോടെയാണ് സ്മൃതിസന്ധ്യയ്‌ക്ക് തുടക്കമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നളിന്‍കുമാര്‍ കട്ടീല്‍ എംപി, മുന്‍ അധ്യക്ഷന്‍ സി.കെ പത്മനാഭന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.