ന്യൂഡൽഹി: വനിതാകമ്മീഷനിലെ അനധികൃത നിയമനക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ സമർപ്പിച്ചു. വനിതാ പാനലിൽ ചട്ടവിരുദ്ധമായി ആംആദ്മി പാർട്ടി പ്രവർത്തകരെ നിയമിച്ചതുമായി ബന്ധപെട്ട കേസിലാണ് നടപടി. അധികാരത്തിന്റെ മറവിൽ 85 പേരെയാണ് ആംആദ്മി പാർട്ടി വിവിധസ്ഥാനങ്ങളിൽ തിരുകിക്കയറ്റിയത്.
ആവശ്യമായ യോഗ്യതകളില്ലാത്ത ആംആദ്മി പ്രവർത്തകരെ ഡൽഹി വനിതാക്കമ്മീഷനിൽ അനധികൃതമായി നിയമിച്ചുവെന്ന കേസിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നടപടിയുണ്ടായിരിക്കുന്നത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം കെജ്രിവാളിന്റെ പേരുൾപ്പെടുത്തി എഫ്.ഐ.ആർ സമർപ്പിച്ചു. ആംആദ്മി പാർട്ടി അധികാരത്തിലേറിയതിനുശേഷം ഡൽഹി വനിതാകമ്മീഷനിൽ നടത്തിയ 85 നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
അനധികൃതനിയമനങ്ങൾ നടത്തിയത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറിവോടെയാണെന്ന് സ്ഥിരീകരിച്ചാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ തയ്യാറാക്കിയത്. ചട്ടവിരുദ്ധ നിയമനങ്ങൾക്ക് കുടപിടിച്ച ഡൽഹി വനിതാകമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാളിനെതിരെ നേരത്തേ കെസെടുത്തിരുന്നു. തനിക്കെതിരെ നടപടിയെടുത്തതിനു പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് പതിവുപോലെ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
വനിതാപാനലിൽ ചട്ടവിരുദ്ധമായി ആം ആദ്മി പാർട്ടിക്കാരെ നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാകമ്മീഷൻ മുൻ അദ്ധ്യക്ഷ ബർക്ക ശുക്ല സിങ്ങാണ് പരാതി നൽകിയത്.