ന്യൂഡൽഹി: റയിൽവേയിൽ ഇനി മുതൽ പ്രത്യേക ബജറ്റ് ഉണ്ടായിരിക്കില്ല. റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ 92 വർഷമായി തുടരുന്ന കീഴ്‌വഴക്കത്തിനാണ് ചുവപ്പു സിഗ്നൽ വീണിരിക്കുന്നത്.
ഫെബ്രുവരിമാസത്തിലെ അവസാന പ്രവർത്തിദിവസം അവതരിപ്പിച്ചു വന്നിരുന്ന കേന്ദ്ര പൊതുബജറ്റ് ഇനിമുതൽ നേരത്തേയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ‘സവിശേഷ പരിഗണന’ നൽകിയാണ് പുതിയ പരിഷ്കാരം മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്‌റ്റ്‌ലി മാദ്ധ്യമങ്ങളോടു പറഞ്ഞു.
സാധാരണ ഗതിയിൽ പൊതുബജറ്റിന് രണ്ടു ദിവസം മുൻപാണ് റെയിൽവേ ബജറ്റ് അവതരിപ്പിച്ചു പോന്നിരുന്നത്. റെയിൽവേ സംബന്ധമായ എല്ലാ പദ്ധതികളും ജനറൽ ബജറ്റിന്റെ ഭാഗമാകുമെന്നും, അതേസമയം റെയിൽവേ നീക്കിയിരുപ്പു സംബന്ധിച്ച് പ്രത്യേകം ചർച്ച ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.
റെയിൽവേ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിക്കുന്നതിനുള്ള റയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാർശ നേരത്തേ ധനമന്ത്രി അരുൺ ജയ്റ്റ്ലി അംഗീകരിച്ചിരുന്നു. റയിൽവേയ്‌ക്ക് പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നതു കൊണ്ട് പ്രത്യേകഗുണമില്ലെന്ന വസ്തുത കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം. റെയിൽവേ ബജറ്റ് പൊതു ബജറ്റുമായി ലയിക്കുന്നതോടു കൂടി റെയിൽവേയുടെ മൂലധനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാകുമെന്ന ഗുണവുമുണ്ട്. ഇതുമൂലം, വരുമാനത്തിലെ അന്തരം വികസനത്തെ ബാധിക്കാത്ത നിലയിൽ റയിൽവേയ്‌ക്കു മുന്നോട്ടു പോകാനാകുമെന്ന ആശ്വാസവും റെയിൽവേ മന്ത്രാലയം മുന്നിൽ കാണുന്നു.
ഇതോടെ റയിൽവേ ലാഭവിഹിതമായി കേന്ദ്രസർക്കാരിനു നൽകിക്കൊണ്ടിരിക്കുന്ന തുകയും നിർത്തലാകും. 40,000 കോടി രൂപ വരുമാനമുണ്ടാകുമ്പോൾ 10,000 കോടി രൂപയാണ് ലാഭവിഹിതമായി റയിൽവേ മന്ത്രാലയം കേന്ദ്ര ഖജനാവിലേയ്‌ക്കു നൽകിക്കൊണ്ടിരുന്നത്.
നീതി ആയോഗ് കമ്മറ്റി അംഗം ബിബേക് ഡെബ്രോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പരിഷ്കാരത്തിന് ശുപാർശ സമർപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച സമ്പ്രദായത്തിനാണ് ഇതോടെ അവസാനമാകുന്നത്. ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് പുതിയ മാറ്റത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു വിശേഷിപ്പിച്ചത്.