ന്യൂഡൽഹി : ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവും, യുഎന്നിലെ പ്രതിനിധിയുമായ അബ്ദുൽ നവാസ് ബുഗ്തി. പാക് സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ബുഗ്തി നടത്തിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവ് രംഗത്തെത്തിയത്. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യൻ പ്രധാന മന്ത്രി സ്വീകരിച്ച നിലപാടിനെ ബുഗ്തി സ്വാഗതം ചെയ്തു.
ബലൂചിസ്ഥാനിൽ 2015വരെ 13000ത്തോളം പേരെയാണ് പാക് സേന അറസ്റ്റ് ചെയ്തതെന്നും പക്ഷെ ഇവരുടെ കുറ്റമെന്തെന്ന് ഒരു കോടതിയിലും സേന ബോധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയടക്കം പാക് സേന നടത്തുന്ന അക്രമങ്ങൾ പാക് മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ വിഷയം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയാക്കി മാറ്റിയ നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് നേരത്തെ ബലൂച് നേതാവ് ബ്രഹംദഗ് ബുഗ്തിയും രംഗത്തെത്തിയിരുന്നു. ബലൂച് വിഷയത്തിലെ നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പിന്തുണയേറുന്ന സാഹചര്യത്തിലാണ് നവാസ് ബുഗ്തിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.