കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ. ബാബുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് വിജിലന്‍സ് റെയ്ഡിന് മുന്‍പ് സാധനങ്ങള്‍ മാറ്റിയതിന് തെളിവ് ലഭിച്ചു. ബാങ്കുകളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് റെയ്ഡിന് ഒരു മാസം മുന്‍പ് കെ. ബാബുവിന്റെ ഭാര്യ ലോക്കറുകളില്‍ സൂക്ഷിച്ച സാധനങ്ങള്‍ എടുത്തുകൊണ്ടുപോയതായി വ്യക്തമാകുന്നത്.
കെ. ബാബുവിനെതിരായ കേസില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാണെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അനധികൃത സമ്പാദ്യമില്ലെന്ന കെ. ബാബുവിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍ എന്നാണ് വിവരം. ബാബുവിനെതിരായ തെളിവുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിജിലന്‍സ് സംഘത്തിന്റെ നീക്കം.
കെ. ബാബുവിന്റെയും ഭാര്യയുടെയും ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ പ്രതീക്ഷിച്ചത്ര ആസ്തി വിജിലന്‍സ് സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിശോധന മുന്നില്‍ കണ്ട് ആരോ ലോക്കറുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതാണെന്ന സംശയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചതോടെ ബാങ്കുകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ കെ. ബാബുവിന്റെ മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കെ. ബാബുവിന്റെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തെങ്കിലും തന്റെ നിത്യച്ചിലവിനുളള പണമാണിതെന്നായിരുന്നു ബാബുവിന്റെ മൊഴി. അതിനിടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കെ. ബാബുവിന്റെ രണ്ടു മരുമക്കളെയും വിജിലന്‍സ് ചോദ്യം ചെയ്തു.