ഗാന്ധിനഗർ : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനാവില്ലെന്ന് കോൺഗ്രസ് സർവേ . ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കയച്ച റിപ്പോർട്ടിലാണ് നിലവിലെ സ്ഥിതിയിൽ കോൺഗ്രസിന് ഗുജറാത്ത് ബാലികേറാമലയാണെന്ന പരാമർശം. എത്ര കുറഞ്ഞാലും ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് സർവേ.
ആകെയുള്ള 182 സീറ്റുകളിൽ 52 എണ്ണം ഉറച്ച ബിജെപി സീറ്റുകളാണ് . 45 സീറ്റുകൾ വിജയിക്കാനുള്ള സാദ്ധ്യത 85 ശതമാനത്തിനു മുകളിലുമാണ് . കോൺഗ്രസ് സകല ശക്തിയുമെടുത്ത് പ്രവർത്തിച്ചാൽ പോലും 85 സീറ്റുകൾ കിട്ടാൻ ഭാഗ്യം കൂടി കനിയണം എന്നാണ് രാഹുലിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കോൺഗ്രസ് ജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ളത് വെറും 8 സീറ്റുകളിൽ മാത്രമാണ് .
നാലു പ്രധാന നഗരങ്ങളിലും മറ്റ് നഗര സമാനമായ മേഖലകളിലും കോൺഗ്രസിന്റെ പ്രവർത്തനം തീർത്തും ശുഷ്കമാണ് . എന്നാൽ ബിജെപിയുടെ ബൂത്ത് തല പ്രവർത്തനം അതിശക്തമാണെന്നും റിപ്പോർട്ട് പറയുന്നു. നല്ലൊരു പോരാട്ടം കാഴ്ചവയ്ക്കണമെങ്കിൽ പോലും കോൺഗ്രസ് ഇനിയും ഒരുപാട് മുന്നോട്ടുപോകണമെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.