ദുബായ്: ഓണവിപണി ലക്ഷ്യമിട്ടു കേരളത്തിൽ നിന്ന് ഇക്കുറി ദുബായിൽ എത്തിയത് 600 ടൺ പച്ചക്കറി. എമിറേറ്റ്സ് എയർലൈൻ പച്ചക്കറികൾ എത്തിക്കുന്നതിനായി പ്രത്യേക കാര്‍ഗോ സര്‍വീസും നടത്തി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങൾ സര്‍വീസ് നടത്താത്തതിനാൽ പഴം, പച്ചക്കറി കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു എന്നും ആരോപണം ഉണ്ട്.
ദുബായിലെ പ്രധാനപ്പെട്ട പഴം പച്ചക്കറി മൊത്ത വിപണന കേന്ദ്രമായ അവീറിൽ ഇക്കുറി ഓണവിപണിയെ ലക്ഷ്യമിട്ട് എത്തിയത് 600 ടൺ പച്ചക്കറിയാണ് . ഇതിൽ ഭൂരിഭാഗവും വരുന്നത് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴിയും. പച്ചക്കറി എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും എമിറേറ്റ്സ് എയർലൈനിന്റെ രണ്ടു കാര്‍ഗോ വിമാനങ്ങളും സര്‍വീസുകൾ നടത്തിയിരുന്നു. ഓണക്കോടി, പായസക്കൂട്ട്, ഉപ്പേരി, ശര്‍ക്കരവരട്ടി, അച്ചാറുകൾ, പപ്പടം തുടങ്ങി തൂശനില മുതൽ ഓണത്തപ്പന് വരെ വിമാനം കയറി ദുബായിൽ എത്തി.
അത്തം നാൾ തൊട്ടേ വിവിധയിനം പൂക്കളും എത്തിയിരുന്നു. പ്രതിദിനം രണ്ടു മുതൽ മൂന്നു ടൺ വരെ പൂക്കൾ തമിഴ് നാട്ടിൽ നിന്നും കടൽ കടന്ന് എത്തി . കപ്പൽ വഴിയും ടൺ കണക്കിന് പച്ചക്കറികളാണ് ഇറക്കുമതി ചെയ്തത്. കേരളം കഴിഞ്ഞാൽ തമിഴ് നാട്, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നും മലയാളികൾക്ക് ഓണമുണ്ണാൻ പച്ചക്കറികൾ ദുബായിൽ എത്തിയിരുന്നു. അതേസമയം , കരിപ്പൂർ വിമാനത്താവളം ഭാഗികമായി അടച്ചിട്ടതും വലിയ വിമാനങ്ങൾ സര്‍വീസ് നടത്താത്തതും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണസമയത്തെ പഴം, പച്ചക്കറി കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതായും ആരോപണം ഉണ്ട്.
ഓണം, വിഷു ആഘോഷങ്ങൾക്കായി കരിപ്പൂർ വഴി റെക്കോഡ് പച്ചക്കറി കയറ്റുമതിയാണ് നടന്നിരുന്നത്.