ന്യൂഡൽഹി: എസ്.ബി.ടി-എസ്.ബി.ഐ ലയന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കേന്ദ്ര മന്ത്രിസഭ ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തതാണ്. ലയനം തടയുന്നതിലൂടെ ബാങ്കുകളുടെ പ്രവർത്തനത്തിന്റെ വ്യാപനത്തെയാണ് തടയുന്നതെന്നും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കുന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി വീണ്ടും വ്യക്തമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രി സഭ തീരുമാനമെടുത്തതാണ് ആ തീരുമാനവുമായി മുന്നോട്ട് പോകും. എല്ലാ നടപടിക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെ ലയനം പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ പൊതുമേഖലാബാങ്കുകളുടെ മേധാവികളുമായി നടത്തിയ യോഗത്തിനു ശേഷമാണ് അരുൺ ജയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കുകൾ ലയനത്തിന് സജ്ജമാണ്. ലയനം തടയുന്നതിലൂടെ ബാങ്കുകളുടെ പ്രവർത്തനത്തിന്റെ വ്യാപനത്തെയാണ് തടയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലയനത്തെ എതിർത്ത് സംസ്ഥാനസർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. എ.ടി.എം ഇടപാടുകളിലെ സുരക്ഷ വർദ്ധിപ്പിക്കുകയും എ.ടി.എം വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിനുമുള്ള പോംവഴികൾ ബാങ്ക് മേധാവികളുമായി നടത്തിയ യോഗത്തിൽ ചർച്ചചെയ്തു.