അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാർ നിലം പൊത്തി. മുഖ്യമന്ത്രി പെമാഖണ്ഡു അടക്കമുള്ള 42 എം.എൽ.എമാരാണ് ഇന്ന് കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. അനിവാര്യമായ പതനം ആണ് അരുണാചലിൽ കോൺഗ്രസിന് സംഭവിച്ചതെന്ന് ബി.ജെ.പി പ്രതികരിച്ചു.
മധുവിധു പോലും പൂർത്തിയാക്കാൻ അരുണാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന് സാധിച്ചില്ല. പാർട്ടിയ്ക്കുള്ളിലെ അഭിപ്രായ ഭിന്നത മറ നീക്കിയതോടെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പെടെ 42 എം.എൽ.എമാർ പാർട്ടി നേത്യത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇന്ന് കോൺഗ്രസ് വിട്ടു. പെമ ഖണ്ഡു 42 എം.എൽ.എമാരുമായി ബിജെ.പിയുടെ സഖ്യകക്ഷിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലാണ് ചേർന്നത്. ആകെ 60 അംഗ നിയമസഭയിൽ 44 അംഗങ്ങൾ കോൺഗ്രസിന്റെയും 11 അംഗങ്ങൾ ബി.ജെ.പിയുടേതുമായിരുന്നു.
സപീക്കറെ കണ്ട് താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പീപ്പിൾസ് പാർട്ടിയിൽ ചേരുകയാണെന്ന് അറിയിച്ചതായി അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. എന്നാൽ സുപ്രീം കോടതിയുടെ ഇടപെടലിന് ശേഷം നബാം തുക്കിയെ മാറ്റി പെമ ഖണ്ഡുവിനെ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയാക്കുകയായിരുന്നു.
പാർട്ടിയിലെ ഭിന്നത മൂലം വീണ്ടും സർക്കാർ നിലം പൊത്തിയതിനെയും കോൺഗ്രസ് പ്രതിരോധിച്ചത് ബി.ജെ.പിയെ കുറ്റപ്പെടുത്തിയാണ്. അതേസമയം അനിവാര്യമായ പതനം ആണ് അരുണാചലിൽ സംഭവിച്ചതെന്ന് ബി.ജെ.പി പ്രതികരിച്ചു.