ന്യൂഡൽഹി : അരുണാചലിൽ കോൺഗ്രസിനു വീണ്ടും തിരിച്ചടി . മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പെടെയുള്ളവർ പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ ചേർന്നതായി റിപ്പോർട്ട്. കോൺഗ്രസിൽ ഇപ്പോൾ ഒരംഗം മാത്രമാണുള്ളതെന്നും റിപ്പോർട്ടുണ്ട്.
രണ്ട് മാസങ്ങൾക്ക് മുൻപാണ് നബാം തുകി സർക്കാരിനെതിരെ വിമത നീക്കം നടന്നത്. തുക്കിയെ അംഗീകരിക്കാത്ത 29 കോൺഗ്രസ് എം എൽ എ മാർ മുൻ ധനമന്ത്രി കലിഖോ പുളിന്റെ നേതൃത്വത്തിൽ അരുണാചൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. പ്രതിസന്ധി ഉടലെടുത്തതോടെ നബാം തുക്കി സർക്കാരിനെ പിരിച്ചുവിട്ടു. തുടർന്ന് ബിജെപിയുടെ പിന്തുണയോടെ കലിഖോപുൾ സർക്കാർ രൂപീകരിക്കുകയായിരുന്നു.
എന്നാൽ സർക്കാരിനെ പിരിച്ചു വിട്ട നടപടി സുപ്രീം കോടതി റദ്ദു ചെയ്തതോടെ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നു. വിമത നീക്കം ഒഴിവാക്കാൻ തുക്കിയെ രാജി വയ്പ്പിച്ച് പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കി . തുടർന്ന് വിമത എം എൽ എ മാരും ഖണ്ഡുവിന് പിന്തുണ അറിയിച്ചു.
എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ 45 എം എൽ എമാരിൽ 44 പേരും പാർട്ടി വിട്ടെന്നാണ് റിപ്പോർട്ടുകൾ .