പത്തനംതിട്ട: ശബരിമലയിൽ കൂലിത്തർക്കത്തിന്റെ പേരിൽ ഒരാഴ്ചയായി തുടരുന്ന ട്രാക്ടർ പണിമുടക്ക് പിൻവലിക്കണമെന്നും, ഓടാത്ത ട്രാക്ടറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ.
സർവീസ് നടത്താൻ തയ്യാറാകുന്ന ടാക്ടറുകൾക്ക് സംരക്ഷണം നൽകേണ്ടത് പൊലീസിന്റെ ചുമതലയാണ്. ഓടാത്ത ട്രാക്റ്ററുകൾക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്നത് ആലോചിക്കണം. ശബരിമലയെ സമര ഭൂമിയാക്കാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളെ ചെറുക്കുമെന്നും അജയ് തറയിൽ ജനം ടിവിയോട് പ്രതികരിച്ചു.
ഒരാഴ്ചക്കാലമായി ട്രാക്ടറുടമകൾ നടത്തി വരുന്ന സമരം ശബരിമലയിൽ ചരക്കു നീക്കം സ്തംഭനാവസ്ഥയിലാക്കിയിരുന്നു. സമവായത്തിനുള്ള ശ്രമങ്ങളൊന്നും ഫലം കാണാതെ വന്ന സാഹചര്യം സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ വിമർശനത്തിനു വഴി വച്ചിരുന്നു.