ന്യൂഡൽഹി: തെരുവുനായകൾ മനുഷ്യജീവന് ഭീഷണിയുയർത്തുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ തെരുവുനായ വിഷയത്തിൽ സമർപ്പിച്ച ഹർജ്ജികൾ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
മൃഗസ്നേഹമാകാമെന്നും, അതേസമയം അത് മനുഷ്യജീവനു ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ യു.യു.ലളിത്, ദീപക് മിശ്ര, എന്നിവരടങ്ങിയ ബഞ്ചാണ് ഹർജ്ജി പരിഗണിച്ചത്.
അതേസമയം മൃഗസ്നേഹികളും സന്നദ്ധസംഘടനകളും സമർപ്പിച്ച പതിനാലു ഹർജ്ജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. തെരുവുനായ വിഷയത്തിൽ പ്രശ്നപരിഹാര മാർഗ്ഗങ്ങൾ മൃഗക്ഷേമബോർഡും അവതരിപ്പിച്ചു. വിഷയത്തിൽ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് എസ്.സിരിജഗൻ സമിതി റിപ്പോർട്ട് ഉടൻ തന്നെ സുപ്രീം കോടതിയിൽ സമർപ്പിയ്ക്കുമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.
കേസിലെ വിശദമായ വാദം ഒക്ടോബർ നാലിനു കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.