ന്യൂഡൽഹി: ഡൽഹി-മുംബൈ അതിവേഗ ട്രയിനായ ടാൽഗോ ഇന്ന് അവസാന പരീക്ഷണ ഓട്ടം നടത്തും. ഡൽഹിക്കും മുംബൈയ്ക്കും ഇടയിലെ ദൂരം 4 മണിക്കൂർ കുറയ്ക്കാൻ ടാൽഗോ ട്രെയിനിന് കഴിയുമെന്നാണ് പ്രതീക്ഷ.
സ്പാനിഷ് കമ്പനിയായ ടാൽഗോയാണ് ഇന്ത്യൻ നഗരങ്ങൾക്കിടയിലെ ദൂരം കുറയ്ക്കുന്ന അതിവേഗത ട്രെയിൻ നിർമ്മിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ യാത്ര പൂർത്തിയാക്കിയാൽ ഡൽഹി-മുംബൈ നഗരങ്ങൾ തമ്മിലെ യാത്രാസമയം 4 മണിക്കൂർ കുറയ്ക്കാനാകും. ടാൽഗോ ട്രെയിൻ മണിക്കൂറിൽ 200 കി.മീ വേഗതയിൽ സഞ്ചരിക്കും. ട്രെയിനിന് 9 കോച്ചുകളുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്രയിൻ മുംബൈയിലെത്തിയത്.
ഉച്ചയ്ക്ക് 2.45ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ട്രയിൻ 11 മണിക്കൂർ 45 മിനുട്ടിനുള്ളിൽ മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1400 കിലോമീറ്റർ ആണ് മുംബൈയ്ക്കും ഡൽഹിക്കുമിടയിലെ ദൂരം. രാജധാനി എക്സ്പ്രസ് 16 മണിക്കൂറിൽ പൂർത്തിയാക്കുന്ന യാത്രയാണ് ടാൽഗോ 11 മണിക്കൂറിൽ അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്. ഡൽഹിക്കും ആഗ്രയ്ക്കും ഇടയിൽ ആരംഭിച്ച അതിവേഗ ട്രയിനായ ഗതിമാൻ എക്സ്പ്രസ് ആണ് നിലവിലെ അതിവേഗ ട്രെയിൻ. ടാൽഗോയും പരീക്ഷണത്തിൽ വിജയിച്ചാൽ ട്രെയിനുകളുടെ വേഗത കൂട്ടാനുളള റെയിൽവെ മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് പുത്തൻ ഉണർവ് ഉണ്ടാകും.