ബെംഗലൂരു: കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് ജനജീവിതത്തെ ബാധിച്ചു. ബെംഗലൂരുവിലെ ഐടി കമ്പനികളുടെ പ്രവര്‍ത്തനവും ബന്ദില്‍ തടസപ്പെട്ടു. അതിനിടെ വിഷയത്തില്‍ ഇടപെടണമെന്നും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.
വിപ്രോയും ഇന്‍ഫോസിസും അടക്കമുളള കമ്പനികള്‍ അവധി പ്രഖ്യാപിച്ചിരുന്നു. പലയിടത്തും പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതിനാല്‍ ഗതാഗതവും താളം തെറ്റി. പല റോഡുകളിലും പ്രകടനമായി ഇറങ്ങിയ പ്രതിഷേധക്കാര്‍ സംഘര്‍ഷ അന്തരീക്ഷം സൃഷ്ടിച്ചു. ബെംഗലൂരുവില്‍ ഉള്‍പ്പെടെ മാര്‍ക്കറ്റുകള്‍ അടഞ്ഞുകിടന്നു. അക്രമം ഭയന്ന് ഭക്ഷണശാലകളും മറ്റ് കച്ചവടകേന്ദ്രങ്ങളും മിക്കയിടത്തും അടഞ്ഞുകിടന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരേ ശക്തമായ വികാരമായിരുന്നു പ്രതിഷേധക്കാരില്‍ നിന്നുയര്‍ന്നത്. ജയലളിതയുടെ കോലം കത്തിച്ചതിന് പിന്നാലെ മരണാനന്തര കര്‍മം പോലും പ്രതിഷേധത്തിന്റെ ഭാഗമായി നിര്‍വ്വഹിക്കപ്പെട്ടു.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ പലരും വാഹനങ്ങള്‍ കിട്ടാതെ ഇവിടെ കുടുങ്ങി. സീറ്റുകള്‍ പോരാതെ വന്നതോടെ പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ടാണ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കിയത്. തമിഴ്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പല തിയറ്ററുകളിലും നിര്‍ത്തിവെച്ചിരിക്കുകയാണ്. സമരത്തെ പിന്തുണയ്ക്കുന്ന കര്‍ണാടക കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് തമിഴ്ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചു.
കേരളം, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ട് കമ്പനി വീതം സുരക്ഷാ ഉദ്യോഗസ്ഥരെ അധികമായി വിന്യസിച്ചിരുന്നു. ബെംഗലൂരുവില്‍ മാത്രം 25000 പോലീസിനെയാണ് വിന്യസിച്ചിരുന്നത്.
പ്രതിദിനം 15000 ഘനയടി ജലം തമിഴ്നാടിന് പത്ത് ദിവസത്തേക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിലവില്‍ കുടിക്കാന്‍ പോലും വെള്ളമില്ലെന്നും ഇത് തുടര്‍ന്നാല്‍ ബെംഗലൂരു നഗരത്തില്‍ മാത്രമല്ല കാവേരിയുടെ തീരപ്രദേശങ്ങളിലെ കര്‍ഷകരെയും ബാധിക്കുമെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.